കൊച്ചി: പ്ലാറ്റ്‌ഫോമിൽ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് രണ്ട് കാൽ നഷ്ടപ്പെട്ട യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. എട്ടു ലക്ഷം രൂപയാണ് റെയിൽവേ നഷ്ടപരിഹാരം നൽകേണ്ടത്. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ്ടായ അപകടം കരുതിക്കൂട്ടിയുണ്ടായതാണെന്ന് പറയാൻ കഴിയില്ലെന്ന് ജസ്റ്റിസ് എസ് മനു വ്യക്തമാക്കി.
കരുതിക്കൂട്ടിയുണ്ടാക്കിയ അപകടമെന്ന് പറഞ്ഞുകൊണ്ടാണ് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ നഷ്ടപരിഹാരം നിഷേധിച്ചത്. തുടർന്ന് ഈ ഉത്തരവിനെതിരെ യാത്രക്കാരനായ മാധ്യമപ്രവർത്തകൻ സിദ്ധാർഥ് കെ. ഭട്ടതിരി അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു.
സുപ്രീംകോടതി ഉത്തരവുകളടക്കം കണക്കിലെടുത്താണ് സിംഗിൾ ബെഞ്ച് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. മാധ്യമപ്രവർത്തകനായിരുന്ന സിദ്ധാർഥ് കെ. ഭട്ടതിരിക്ക് 2022 നവംബർ 19-ന് ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയാണ് അപകടം സംഭവിച്ചത്. സൂറത്ത് റെയിൽവേ സ്റ്റേഷനിൽ വെള്ളംവാങ്ങാനിറങ്ങിയ സിദ്ധാർഥ് ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ പെടുകയായിരുന്നു. അപകടത്തെത്തുടർന്ന് രണ്ട് കാലും മുറിച്ചു മാറ്റേണ്ടിവന്നു.
പിന്നീട് നഷ്ടപരിഹാരത്തിനായി റെയിൽവേ ക്ലെയിംസ് ട്രിബ്യൂണലിനെ സമീപിച്ചത്. ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ചതിനെ കരുതിക്കൂട്ടിയുള്ള അപകടമായിട്ടേ കാണാനാകൂ എന്നും അതിനാൽ നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നും ട്രിബ്യൂണൽ വിധിച്ചു. ട്രെയിനിൽ കയറണമെന്ന സദുദ്ദേശ്യത്തോടെ യാത്രക്കാരൻ നടത്തിയ ശ്രമത്തിനിടെയുണ്ടായ അപകടത്തെ സ്വയം വരുത്തിവെച്ചതായി കാണാനാകില്ല, അപ്രതീക്ഷിതമായ അപകടമായാണ് കണക്കാക്കുകയെന്നും ഹൈക്കോടതി പറഞ്ഞു. ടിക്കറ്റുള്ള യാത്രക്കാരൻ ട്രെയിനിനുള്ളിൽനിന്ന് വീഴുന്നതും ട്രെയിനിലേക്കുകയറുന്നതിനിടെ വീഴുന്നതും റെയിൽവേ നിയമപ്രകാരമുള്ള അനിഷ്ടസംഭവത്തിന്റെ പരിധിയിൽവരുമെന്നും ഹൈക്കോടതി പറഞ്ഞു.
