കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ വെള്ളിയാഴ്ച ഉത്തരവിറക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ദേശീയ പാത അതോറിറ്റിയുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജില്ലാ കലക്ടറോട് നിലവിലെ റോഡിന്റെ അവസ്ഥയെക്കുറിച്ച് കോടതി വിവരം തേടി. 60 കിലോമീറ്റർ ടോൾ പിരിക്കുന്ന ദൂരത്തിൽ മൂന്നോ നാലോ ഇടങ്ങളിൽ മാത്രമാണ് പ്രശ്‌നമെന്നാണ് എജി ഹൈക്കോടതിയെ അറിയിച്ചത്. നിലവിലെ റോഡിന്റെ അവസ്ഥയെക്കുറിച്ച് തൃശൂർ ജില്ലാ കലക്ടറോട് നിലവിലെ റോഡിന്റെ അവസ്ഥയെക്കുറിച്ച് കോടതി വിവരം തേടി.
അഞ്ചു കിലോമീറ്റർ ദൂരത്തിലാണ് പ്രശ്‌നമെന്ന് കലക്ടർ മറുപടി നൽകി. ഈ റോഡിലൂടെ സഞ്ചരിച്ചാൽ പ്രശ്‌നങ്ങൾ മനസിലാകുമെന്നും ഇവിടെ ഇരിക്കുന്ന എല്ലാവർക്കും അത് വ്യക്തമായി അറിയാമെന്നും ഹൈക്കോടതി എജിക്ക് മറുപടി നൽകി. ദേശീയപാത അതോറിറ്റി മനപ്പൂർവം റോഡ് നന്നാക്കാതിരിക്കുന്നതല്ലെന്ന് എജി വാദിച്ചു. ഇന്ന് തന്നെ സ്ഥലം സന്ദർശിച്ച് പരിശോധിക്കാൻ കോടതി കലക്ടറോട് നിർദേശം നൽകി. സുഗമമായ ഗതാഗതം ഉറപ്പാക്കിയശേഷമേ ടോൾ പിരിക്കാവുവെന്ന സുപ്രീംകോടതി ഉത്തരവും ഹൈക്കോടതി ചൂണ്ടികാട്ടി.
