മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിനും അരുതാത്തത് പറഞ്ഞതിനും ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന് പുറത്തിറങ്ങിയ മുന്‍ കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍..

മുഖ്യമന്ത്രിയോട് അരുതാത്തത് പലതും സംസാരിച്ചു. അതില്‍ ഖേദം ഉണ്ട്. പെട്ടന്നുണ്ടായ പ്രകോപനത്തിലാണ് പലതും പറഞ്ഞ് പോയതെന്ന് ചേന്തി അനില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

'എന്റെ നാവില്‍ നിന്ന് അരുതാത്തത് പലതും വന്നു. അതില്‍ വിഷമം ഉണ്ട്. പെട്ടന്നുള്ള പ്രകോപനത്തില്‍ അറിയാതെ സംസാരിച്ചുപോയതാണ്. അത് മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിച്ചതായി മനസിലാക്കി. അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു. എപ്പോഴെങ്കിലും അവസരം കിട്ടിയാല്‍ ഞാന്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ വച്ച്‌ ക്ഷമ പറയും'- ചേന്തി അനില്‍ പറഞ്ഞു.

'ഞാന്‍ പാര്‍ട്ടിക്കാരനല്ല, ഗുണ്ടയാണെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ വിഷമം തോന്നി. ഈ പാര്‍ട്ടിക്ക് വേണ്ടിയാണ് ഞാന്‍ കേസുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. എന്റെ പേരിലുള്ള കേസുകള്‍ പരിശോധിച്ചാല്‍ എല്ലാവര്‍ക്കും മനസിലാകും. എന്റെ ഭാര്യ മരിച്ചിട്ട് ഒന്‍പത് മാസമായിട്ടേയുള്ളൂ. ഒരു കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് സമയത്ത് അവര്‍ സ്ഥാനാർത്ഥിയായിരുന്നു. 24 വോട്ടിനാണ് പരാജയപ്പെട്ടത്. എന്റെ കുടുംബം പോലും പാര്‍ട്ടിക്കായി നഷ്ടമാക്കി. ഞാനും മോളും മാത്രമാണ് താമസിക്കുന്നത്. ഞാന്‍ ജയിലില്‍ പോയപ്പോള്‍ അഞ്ച് ദിവസം മകള്‍ ഒറ്റക്കായിരുന്നു. ഇതുപോലുള്ള വിഷയങ്ങളില്‍ ചെന്ന് പെടാതെ ഇരിക്കാന്‍ ഇനി ശ്രമിക്കും' ചേന്തി അനില്‍ പറഞ്ഞു
Previous Post Next Post