72-ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വിജയ കിരീടം ചൂടി അരോമ ചുണ്ടൻ. 4 മിനിറ്റും 23 സെക്കന്റും കൊണ്ട് തുഴഞ്ഞെത്തിയാണ് പുതിയ താരോദയമായ അരോമ ചുണ്ടൻ ചരിത്രനേട്ടം സ്വന്തമാക്കിയത്.
ആവേശകരമായ മത്സരത്തില്‍ നടുഭാഗം ചുണ്ടൻ രണ്ടാമതെത്തി. ആറ് ഹീറ്റ്സുകള്‍ പൂർത്തിയായ ശേഷമാണ് വാശിയേറിയ മത്സരം ഫൈനലിലേക്ക് കടന്നത്. മേല്‍പ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനല്‍ ലൈനപ്പില്‍ എത്തിയത്.
ആദ്യ ഹീറ്റ്സില്‍ 4.20 മിനിറ്റ് എടുത്താണ് വീയപുരം ഒന്നാമതെത്തിയത്. രണ്ടാം ഹീറ്റ്സില്‍ 5 മിനിറ്റില്‍ ഏറെ സമയമെടുത്താണ് നാലു വള്ളങ്ങളും ഫിനിഷ് ചെയ്തതെങ്കിലും ചമ്പക്കുളം ചുണ്ടൻ ഒന്നാമതെത്തി. മൂന്നാം ഹീറ്റ്സില്‍ 4 മിനിറ്റും 17 സെക്കൻഡും എടുത്താണ് മേല്‍പ്പാടം ഒന്നാമതെത്തിയത്. നാലാം ഹീറ്റ്സില്‍ 4 മിനിറ്റും 27 സെക്കൻഡ് എടുത്താണ് അരോമ ഒന്നാമതായി ഫിനിഷ് ചെയ്തത്. അഞ്ചാം ഹീറ്റ്സില്‍ 4 മിനിറ്റും 28 സെക്കൻഡ് എടുത്തു നിരണം ഒന്നാമതെത്തിയപ്പോള്‍, ആറാം ഹീറ്റ്സില്‍ 5 മിനിറ്റിന് മുകളില്‍ സമയമെടുത്താണ് ആനാരി ലക്ഷ്യസ്ഥാനത്ത് എത്തിയത്.