കാപ്പ ചുമത്തപ്പെട്ട് കരുതല്‍ തടങ്കലില്‍ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലർ ആർ.സുഗതൻ ജയിലിനുള്ളില്‍ സത്യപ്രതിജ്ഞ ചെയ്തു.
രാവിലെ പതിനൊന്നുമണിയോടെ ലൈബ്രറി ഹാളില്‍ സജ്ജീകരിച്ച പ്രത്യേക വേദയിലായിരുന്നു സത്യപ്രതിജ്ഞ. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. വാഴോട്ടുകോണം വാർഡ് കൗണ്‍സിലറാണ് സുഗതൻ. ഒരു ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തത് കേരള ചരിത്രത്തില്‍ ആദ്യമാണ്.
മേയർ, കോർപ്പറേഷൻ സെക്രട്ടറി, ജയില്‍ സൂപ്രണ്ട് എന്നിവർക്കായി മൂന്നുകസേരകള്‍ മാത്രമാണ് വേദിയിലുണ്ടായിരുന്നത്. എതാനും മിനിട്ടുകള്‍ മാത്രമാണ് ചടങ്ങ് നീണ്ടുനിന്നത്. മാദ്ധ്യമങ്ങള്‍ക്ക് ചടങ്ങില്‍ പ്രവേശനം അനുവദിച്ചിരുന്നു.