സിഎംആർഎല്‍ മാസപ്പടി കേസിലെ ഇഡി അന്വേഷണം എങ്ങനെയെങ്കിലും തന്നിലേക്ക് എത്തിക്കാനാനുള്ള ശ്രമമാണ് നടത്തുന്നതെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.സിഎംആർഎല്‍-എക്സാലോജിക് മാസപ്പടി കേസില്‍ ടി. വീണയ്ക്കു കരാർ നല്‍കിയതു മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുമായുള്ള അടുപ്പം മൂലമാണെന്ന് ഇഡിക്ക് ശശിധരൻ കർത്ത മൊഴി നല്‍കിയതു സംബന്ധിച്ച മാധ്യമപ്രവർത്തരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു പിണറായി വിജയൻ.
മകള്‍ വീണയ്ക്ക് എക്സാലോജിക് കൂടാതെ ലേക്കർ ഇന്ത്യ കോർപറേഷൻ എന്ന പേരില്‍ കന്പനിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അപ്പോള്‍ കമല ഇന്റർനാഷണലിനെ വിട്ടോ എന്നായിരുന്നു പിണറായിയുടെ മറുചോദ്യം.ചോദ്യം വീണ്ടും വന്നപ്പോള്‍ പിണറായിയും മറുപടി ആവർത്തിച്ചു. ഇത്രയും കാലമുണ്ടായിരുന്ന കമല ഇന്റനാഷണലിനെ വിട്ടോയെന്നു പലതവണ ആവർത്തിച്ചു. ശശിധരൻ കർത്തയുടെ മൊഴി ആരാണ് പുറത്തുവിട്ടത്്? ഇതു മാധ്യമ സൃഷ്ടിയാണ്.
മാധ്യമങ്ങളിലല്ലേ പി.കെ. ശ്രീമതിയുടെ വാർത്ത വന്നത്. മാധ്യമങ്ങളില്‍ വന്നു എന്നതുകൊണ്ട് എല്ലാം ശരിയാകുമോ? ഇതു സംബന്ധിച്ച് രേഖയുണ്ടല്ലോ എന്ന ചോദ്യത്തിന്, ഉണ്ടെങ്കില്‍ രേഖ കാണിച്ചുകൊള്ളട്ടെ. നിങ്ങള്‍ക്ക് എന്തൊക്കെ സൃഷ്ടിക്കാം? എത്രകാലമായി സൃഷ്ടിക്കുന്നു? ആ സൃഷ്ടികൊണ്ട് എന്തെങ്കിലും മാറ്റമുണ്ടാക്കാൻ കഴിഞ്ഞോ? നല്ല ശ്രമങ്ങള്‍ നടത്തിക്കൊള്ളൂ. കേസ് എങ്ങനെയെങ്കിലും എന്നിലേക്ക് എത്തിക്കാനാണല്ലോ ശ്രമം. എന്നോടു നല്ല സ്നേഹമാണല്ലോ എന്നും പിണറായി വിജയൻ പ്രതികരിച്ചു.