അഖില്‍ മാരാര്‍ ട്വന്റി 20വിട്ടു; സാബു ജേക്കബ് ചതിച്ചു, വിളിച്ചാല്‍പ്പോലും ഫോണ്‍ എടുക്കാറില്ല.


സംവിധായകൻ അഖില്‍ മാരാർ ട്വന്റി 20വിട്ടു. പാർട്ടിയില്‍ പ്രവർത്തനസ്വാതന്ത്ര്യമില്ലെന്നും സഹകരിച്ചുപോകാൻ കഴിയുന്നില്ലെന്നും പറഞ്ഞാണ് അഖില്‍ പാർട്ടിവിടുന്നത്.

പാർട്ടിയുടെ ചീഫ് കോർഡിനെറ്റർ സാബു എം ജേക്കബിനെതിരെ രൂക്ഷവിമർശനവും അഖില്‍ ഉന്നയിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അഖില്‍ മാരാർ ട്വന്റി 20യുമായി സഹകരിച്ചുതുടങ്ങിയത്. തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.

'കൊട്ടാരക്കരയില്‍ മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന എന്നെ സാബു ജേക്കബ് ചതിച്ചു. പ്രചാരണം തുടങ്ങിയശേഷമാണ് അവിടെ എൻഡിഎ സ്ഥാനാർത്ഥിയായി രശ്മി വരുന്നത്. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞു. തൃക്കാക്കരയില്‍ മത്സരിക്കണമെന്നത് താൻ ഒരാളോടും പറഞ്ഞിട്ടില്ല. പാർട്ടിക്കാർ ഉണ്ടെന്നൊക്കെ പറഞ്ഞ് ചെന്നപ്പോള്‍ ആകെ രണ്ടുപേർ മാത്രമാണ് അവിടെ പ്രചാരണത്തില്‍ മുഴുവൻ സമയവും എന്നോടൊപ്പമുണ്ടായിരുന്നത്. ഇലക്ഷന് അങ്ങോട്ട് സാബുജേക്കബ് തിരിഞ്ഞുനോക്കിയില്ല. തിരഞ്ഞെടുപ്പിനുശേഷം സാബു ജേക്കബിനെ വിളിച്ചാല്‍പ്പോലും ഫോണ്‍ എടുക്കാറില്ല. ട്വന്റി 20 സാബുവിന്റെ വ്യക്തിപരമായ നേട്ടത്തിനുവേണ്ടി മാത്രമുള്ള പാർട്ടിയാണ്. സാബുവുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളുണ്ട്.

ഇരുപതുലക്ഷം രൂപകൊടുത്ത് ഞാൻ ആശിച്ചുവാങ്ങിയ ബൈക്ക് വിറ്റാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പണം കണ്ടെത്തിയത്. ബിജെപി നല്‍കിയ പണംപോലും ഉപയോഗിച്ചില്ല. ഇലക്ഷൻ കഴിഞ്ഞപ്പോള്‍ കൊല്ലം ജില്ലാ പ്രസിഡന്റാക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടരമാസമായി ഒരു മറുപടിയും ഇല്ല.

Previous Post Next Post