ശ്മശാനത്തില്‍ മറവ് ചെയ്തിരുന്ന മൃതദേഹം പുറത്തെടുത്ത് അതിലുണ്ടായിരുന്ന മൂന്നര പവന്‍ മാലകവര്‍ന്ന കേസില്‍ മൂന്നുപേരെ അറസ്റ്റുചെയ്തു.
കോയമ്പത്തൂർ ശൗരിപാളയത്തെ ശ്മശാനത്തിലാണ് സംഭവം.
ജൂണ്‍ ആറിന് മരിച്ച നാഗരാജിന്റെ മൃതദേഹത്തില്‍ നിന്നാണ് സ്വര്‍ണമാല അഴിച്ചുമാറ്റിയത്.ജൂണ്‍ 19-ന് ബന്ധുക്കള്‍ ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തില്‍പോയപ്പോളാണ് മൃതദേഹം മറവുചെയ്തഭാഗത്ത് മണ്ണുമാറ്റിയതായി കണ്ടെത്തിയത്.
സംശയംതോന്നിയ ബന്ധുക്കള്‍ ശ്മശാനപരിസരത്ത് രാത്രിയില്‍ തങ്ങിയിരുന്ന കാര്‍ത്തികേയനെ ചോദ്യംചെയ്യുകയും മര്‍ദിക്കുകയുംചെയ്തപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സുഹൃത്തുക്കളായ ശക്തിവേല്‍, മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പം മൃതദേഹം പുറത്തെടുത്ത് മാല പൊട്ടിച്ചെടുത്തതായും കടയില്‍ മാലവിറ്റതായും പറഞ്ഞെന്നു ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ ഇവര്‍ പീളമേട് പോലീസിനെ വിവരമറിയിച്ചു. പോലീസ് മൂന്നുപേരെയും അറസ്റ്റുചെയ്തു. മര്‍ദിച്ചെന്ന മണികണ്ഠന്റെ പരാതിയില്‍ നാഗരാജിന്റെ ബന്ധുക്കളായ മൂന്നാളുകളുടെ പേരില്‍ കേസെടുത്തു.