എൻ പ്രശാന്റെയും ബി അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു; ഫയലില്‍ ഒപ്പിട്ട് മുഖ്യമന്ത്രി.

സംസ്ഥാനത്തെ മുൻനിര ഐഎഎസ് ഉദ്യോഗസ്ഥരായ എൻ പ്രശാന്ത്, ബി അശോക് എന്നിവരുടെ സസ്‌പെൻഷൻ സംസ്ഥാന സർക്കാർ പിൻവലിച്ചു.ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചതോടെയാണ് നടപടി ഔദ്യോഗികമായത്. എൻ പ്രശാന്ത് ഏകദേശം രണ്ട് വർഷത്തോളമായി സസ്‌പെൻഷനിലായിരുന്നു. ബി. അശോക് ഏകദേശം ഒന്നര മാസമായി സസ്‌പെൻഷനിലായിരുന്നു.

ചീഫ് സെക്രട്ടറിയെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചതിനെ തുടർന്നാണ് എൻ പ്രശാന്തിനെതിരെ നടപടി സ്വീകരിച്ചത്. തുടർന്ന് സസ്‌പെൻഷൻ പലതവണ നീട്ടുകയും ചെയ്‌തിരുന്നു. മുൻ സർക്കാരിനെയും ഭരണനടപടികളെയും വിമർശിച്ച്‌ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതും അനുമതിയില്ലാതെ പൊതുപ്രസ്‌താവനകള്‍ നടത്തിയതുമാണ് ബി അശോകിനെതിരായ നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത്.

അതേസമയം, സർക്കാർ രൂപീകരണത്തിന് പിന്നാലെ ഇരുവരുടെയും സസ്‌പെൻഷൻ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭയുടെ പ്രത്യേക അനുമതിയില്ലാതെയും മുഖ്യമന്ത്രി നേരിട്ട് സസ്‌പെൻഷൻ പിൻവലിക്കാമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

സസ്‌പെൻഷൻ പിൻവലിച്ചതോടെ ഇരുവരും വീണ്ടും സർവീസിലേക്ക് മടങ്ങും. ഇവരുടെ പുതിയ നിയമനങ്ങളും ചുമതലകളും സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. തസ്‌തികകളില്‍ അധികം വൈകാതെ തന്നെ തീരുമാനം എടുത്തേക്കും. ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ അടക്കം മുൻ സർക്കാരിനെതിരെ ശക്തമായ പ്രചാരണം തന്നെ അഴിച്ചുവിട്ടിരുന്നു.

നേരത്തെ എൻ പ്രശാന്തിനെയും മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ കെ ഗോപാലകൃഷ്‌ണനെയും ഒരേദിവസമായിരുന്നു സസ്‌പെന്‍ഡ് ചെയ്‌തത്‌. രണ്ട് ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്‌പെന്‍ഡ് ചെയ്യുന്നത് കേരളത്തിന്റെ സിവില്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരുന്നു. എന്നാല്‍ ഗോപാലകൃഷ്‌ണന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച സര്‍ക്കാർ പ്രശാന്തിനെതിരെ നടപടി തുടർന്നിരുന്നു.

ഏറ്റവും ഒടുവില്‍ പിണറായി വിജയൻ രാജിവയ്ക്കുന്നതിന് തൊട്ടുമുൻപാണ് പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി സ്വീകരിച്ചത്. ഒൻപതാം തവണയായിരുന്നു പ്രശാന്ത് നടപടി നേരിടേണ്ടി വന്നത്. ഒടുവില്‍ പുതിയ സർക്കാർ അധികാരമേറ്റെടുത്ത് ഒരു മാസം തികയും മുൻപ് തന്നെ പ്രശാന്തിനും അശോകിനും ആശ്വാസ വാർത്ത വന്നിരിക്കുകയാണ്.

മുൻപ് സസ്പെഷൻ ഉത്തരവ് വന്നപ്പോള്‍ ഉത്തരവ് മേശപ്പുറത്ത് കിടക്കട്ടെ, കാവല്‍ സർക്കാരിന്റെ നടപടിക്ക് നിയമസാധുതയില്ലെന്നായിരുന്നു ബി അശോകിന്റെ പ്രതികരണം. കേര പദ്ധതിയിലെ അഴിമതിയെ കുറിച്ചുള്ള വാർത്ത പുറത്തുവന്നതിന് പിന്നാലെ കൃഷി വകുപ്പില്‍ നിന്ന് അശോകിനെ ആദ്യം മാറ്റി. പിന്നീട് പലപ്പോഴായി എല്‍ഡിഎഫ് സർക്കാരും ബി അശോകും തമ്മില്‍ ട്രിബ്യുണലില്‍ ഏറ്റുമുട്ടിയിരുന്നു.
Previous Post Next Post