തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികളാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്ത പാർട്ടിയെ കുറിച്ച് എന്തുപറയാനാണെന്നും എം.എം.മണി.ജനങ്ങള്‍ ഇത്തരത്തില്‍ ചിന്തിക്കുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും പിന്നില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് പാർട്ടി ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരാജയപ്പെട്ടെങ്കിലും തളരില്ലെന്നും മുണ്ടും മടക്കിക്കുത്തി ജനങ്ങള്‍ക്കിടയിലേക്ക് വീണ്ടും സജീവമായി ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫിനുള്ളിലെ ആഭ്യന്തര തർക്കങ്ങളെയും എം.എം. മണി പരിഹസിച്ചു. തെരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ തന്നെ യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അടി തുടങ്ങിക്കഴിഞ്ഞുവെന്ന് അദ്ദേഹം ആരോപിച്ചു. അധികാര വടംവലിയാണ് ഇപ്പോള്‍ അവിടെ നടക്കുന്നതെന്നും ജനങ്ങള്‍ വിഡ്ഢികളായതുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍ ജനങ്ങളുടെ നിലപാടില്‍ മാറ്റം വന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് മണി ഊന്നിപ്പറഞ്ഞു. പാർട്ടിയുടെ നയങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തുന്നതില്‍ എവിടെയാണ് പാളിച്ച സംഭവിച്ചതെന്ന് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.