എണ്ണപ്രതിസന്ധി: വര്‍ക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണം; സ്വര്‍ണം വാങ്ങരുത് -മോദി

രാജ്യത്ത് ഇന്ധനവില വര്‍ധനവ് സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.വര്‍ക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണമെന്ന് മോദി പറഞ്ഞു. ഇന്ധനച്ചെലവ് കുറക്കാന്‍ ഇത് സഹായിക്കും. നമ്മുടെ വിദേശനാണ്യത്തെ സംരക്ഷിക്കാനായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങരുതെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ്, വിര്‍ച്വല്‍ മീറ്റീങ് എന്നിവ വീണ്ടും തുടങ്ങണം. പെട്രോള്‍-ഡീസല്‍ വില വലിയ രീതിയില്‍ ഉയരുകയാണ്. ഈയൊരു സാഹചര്യത്തില്‍ നമ്മുടെ വിദേശനാണ്യം സംരക്ഷിക്കുകയെന്നത് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യാന്തര വിപണിയില്‍ എണ്ണവില വലിയ രീതിയില്‍ ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയെന്നത് ശ്രദ്ധേയമാണ്. രാജ്യാന്തരവിപണിയില്‍ ക്രൂഡോയില്‍ വില 100 ഡോളര്‍ കടന്ന് കുതിക്കുകയാണ്. ഇറാന്‍ യുദ്ധം ഇതേരീതിയില്‍ തുടരുകയാണെങ്കില്‍ എണ്ണവില 120 ഡോളറിലേക്ക് എത്താന്‍ വൈകില്ലെന്ന പ്രവചനങ്ങളും വന്നുകഴിഞ്ഞു.

അതേസമയം, എണ്ണകമ്പനികളുടെ നഷ്ടത്തിന്റെ കണക്കുകളും ഇന്ന് പുറത്തുവന്നിട്ടുണ്ട്. പ്രതിദിനം 1600 മുതല്‍ 1700 കോടി രൂപയുടെ വരെ നഷ്ടം നേരിടുന്നുവെന്നാണ് പൊതുമേഖല എണ്ണകമ്പനികള്‍ അറിയിക്കുന്നത്. യുദ്ധം തുടങ്ങി പത്താഴ്ച പിന്നിടുമ്പോള്‍ ആകെ നഷ്ടം ഒരു ലക്ഷം കോടി കവിഞ്ഞുവെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖല എണ്ണകമ്പനികളുടെ നഷ്ടം സംബന്ധിച്ച കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.
Previous Post Next Post