തൊടുപുഴയില്‍ ജോലിക്കിടെ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു. ചീഫ് നഴ്സിങ് ഓഫിസർ, സൂപ്പർവൈസർ എന്നിവർ തുടർച്ചയായി മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം.ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഇന്ന് പുലർച്ചെയാണ് സംഭവം. നഴ്സ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണ്. ജോലിക്ക് ഇടയിലാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. മുതിർന്ന നഴ്സിംഗ് ജീവനക്കാർ, പ്രത്യേകിച്ച് സൂപ്പർവൈസറും ചീഫ് നഴ്സിംഗ് ഓഫീസറും, ജീവനക്കാരെ നിരന്തരമായ മാനസിക പീഡനത്തിനും ഭീഷണിക്കും വിധേയരാക്കിയെന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിനിധികള്‍ ആരോപിക്കുന്നത്.
ഹോസ്പിറ്റലിലെ ജീവനക്കാരുടെ കുറവ് സംബന്ധിച്ചും മറ്റ് തൊഴില്‍ പരാതികളും പരിഹരിക്കുന്നതിനായി ഒരു പ്രാദേശിക യൂണിയൻ ബ്രാഞ്ച് രൂപീകരിച്ചതിനുശേഷമുണ്ടായ ശത്രുത ആണ് മാനസിക പീഡനത്തിലേക്ക് നയിച്ചത്. മാനേജ്മെന്റിന്റെ നേരിട്ടുള്ള ഇടപെടല്‍ വ്യക്തമല്ലെങ്കിലും, ഹോസ്പിറ്റലില്‍ നിന്നുള്ള മാനസിക പീഢനം കാരണം നിരവധി ജീവനക്കാർ ഇതിന് മുമ്പും രാജി വച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കി. പരാതിയെ തുടർന്ന് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ ഇതുവരെ ആശുപത്രി അധികൃതർ പ്രതികരിക്കാൻ തയാറായിട്ടില്ല. ആരോപണ വിധേയരെ പിരിച്ചു വിടണമെന്നാണ് സംഘടനയുടെ ആവശ്യം.