മുഴുവൻ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാല്‍ നഷ്ടം 112 കോടി; കെഎസ്‌ആര്‍ടിസി റിപ്പോര്‍ട്ട് കൈമാറി

കെഎസ്‌ആർടിസിയില്‍ സ്ത്രീ സൗജന്യ യാത്ര സംബന്ധിച്ച്‌ റിപ്പോർട്ട് കൈമാറി. ഗതാഗത സെക്രട്ടറിക്കാണ് റിപ്പോർട്ട് കൈമാറിയത്.മുഴുവൻ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാല്‍ നഷ്ടം 112 കോടി. ഓർഡിനറി ബസ്സില്‍ മാത്രം നടപ്പിലാക്കിയാല്‍ 57 കോടി നഷ്ടം. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകള്‍ - 65 കോടിയുടെ നഷ്ടമെന്നുമാണ് റിപ്പോർട്ട്.

തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ ഇന്ദിരാ ഗ്യാരണ്ടികളിലൊന്നായിരുന്നു സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര. ജൂണ്‍ 15 മുതല്‍ സംസ്ഥാനത്ത് കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ആദ്യം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് കെഎസ്‌ആര്‍ടിസിയിലെ നഷ്ടത്തിലാക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.നിലവില്‍ കെഎസ്‌ആര്‍ടിസി നാല് ടയറില്‍ ഓടുന്നത് സര്‍ക്കാര്‍ സഹായത്തിലാണ്. എല്ലാ മാസവും ശമ്പള വിതരണത്തിന് 50 കോടിയും പെന്‍ഷന്‍ വിതരണത്തിന് 75 കോടിയും ഉള്‍പ്പെടെ 125 കോടി രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സ്ത്രീ സൗജന്യ യാത്ര നടപ്പിലാക്കണമെങ്കില്‍ ഇതിനൊപ്പം 150 കോടി രൂപ കൂടി പ്രതിമാസം സര്‍ക്കാര്‍ അനുവദിക്കേണ്ടി വരും. ഇത്രയും വലിയ തുക എല്ലാ മാസവും സര്‍ക്കാരിന് കൊടുക്കാനാവുമോ എന്നത് ചോദ്യ ചിഹ്നമാണ്.

പദ്ധതിയെ സ്വാഗതം ചെയ്യുമ്പോഴും ജീവനക്കാരുടെ ആശങ്ക ശമ്പളം മുടങ്ങുമോ എന്നതിലാണ്. ഹരിയാന, ആന്ധ്ര, തെലുങ്കാന ആര്‍ടിസി മാതൃകയില്‍ കെഎസ്‌ആര്‍ടിസിയെ പൊതുമേഖലയില്‍ നിലനിര്‍ത്തികൊണ്ടു തന്നെ ജീവനക്കാരെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Previous Post Next Post