ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി ;വ്യാജ മരുന്ന് നല്‍കി ഗര്‍ഭഛിദ്രം; മെഡിക്കല്‍ സ്റ്റോര്‍ ഉടമയടക്കം മൂന്ന് പേര്‍ റിമാൻഡില്‍

കായംകുളം :പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം ചതിയിലൂടെ നിയമവിരുദ്ധ ഗർഭഛിദ്രം നടത്തിയ സംഭവത്തില്‍ മൂന്ന് പേർ റിമാൻഡിലായി.പ്രതികളായ അഭിജിത്ത് (21), ബന്ധു അജിത്ത്, കായംകുളം പ്രതാംഗമൂട് ജംഗ്ഷനിലെ നാസ് മെഡിക്കല്‍ സ്റ്റോർ ഉടമ അനസ് (45) എന്നിവരെയാണ് കായംകുളം പോലീസ് പിടികൂടിയത്.

രണ്ട് വർഷമായി തുടരുന്ന പീഡനത്തിനൊടുവില്‍ പെണ്‍കുട്ടി ഗർഭിണിയായതോടെയാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. ഗർഭസ്ഥ ശിശുവിന്‍റെ വളർച്ചയ്ക്കുള്ള മരുന്നാണെന്ന് വിശ്വസിപ്പിച്ച്‌ ഗർഭഛിദ്രത്തിനുള്ള ഗുളിക നല്‍കി പെണ്‍കുട്ടിയെ വഞ്ചിക്കുകയായിരുന്നു. തുടർന്നുണ്ടായ കടുത്ത രക്തസ്രാവത്തെത്തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് നിയമവിരുദ്ധ ഗർഭഛിദ്ര വിവരം പുറത്തറിയുന്നത്.

വയറ്റില്‍ ഭ്രൂണാവശിഷ്ടങ്ങള്‍ തങ്ങിനിന്ന് ആരോഗ്യനില വഷളായ പെണ്‍കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നാം പ്രതി അഭിജിത്തിനെതിരെ പോക്സോ നിയമപ്രകാരവും മെഡിക്കല്‍ സ്റ്റോർ ഉടമയടക്കമുള്ളവർക്കെതിരെ ഗൂഢാലോചന, വഞ്ചന, നിയമവിരുദ്ധ ഗർഭഛിദ്രം എന്നീ വകുപ്പുകള്‍ ചുമത്തിയുമാണ് കേസെടുത്തിരിക്കുന്നത്. മെഡിക്കല്‍ സ്റ്റോർ ഉടമ നടത്തിയ ഗുരുതരമായ നിയമലംഘനങ്ങളെക്കുറിച്ച്‌ പോലീസ് അന്വേഷണം ഊർജിതമാക്കി.
Previous Post Next Post