യേശുദേവന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ലോകമെമ്പാടും ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.
സംസ്ഥാനത്തെ വിവിധയിടങ്ങളിലെ ദേവാലയങ്ങളില്‍ പ്രാർഥന ശുശ്രൂഷകള്‍ നടന്നു. സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍ ഈസ്റ്റർ ദിന തിരുക്കർമ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
അമ്പതു ദിവസത്തെ വലിയ നോമ്പിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ഈ ദിനത്തെ വരവേല്‍ക്കുന്നത്. നോമ്പുകാലത്തെ പ്രാർഥനകള്‍ക്കും പരിത്യാഗങ്ങള്‍ക്കും ഒടുവില്‍ എത്തുന്ന ഈസ്റ്റർ, ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായാണ് കണക്കാക്കപ്പെടുന്നത്.
ദേവാലയങ്ങളിലെ ആത്മീയമായ ചടങ്ങുകള്‍ക്കൊപ്പം തന്നെ സാമൂഹികമായ ഒത്തുചേരലുകളും ഈസ്റ്ററിന്റെ സവിശേഷതയാണ്. ഈസ്റ്റർ എന്നത് കേവലം ഒരു ആഘോഷം മാത്രമല്ല, അത് മനുഷ്യരാശിക്ക് നല്‍കുന്ന വലിയൊരു പ്രത്യാശയുടെ സന്ദേശമാണ്.
പീഡനങ്ങളും കഷ്ടപ്പാടുകളും അവസാനിക്കുമെന്നും വിജയത്തിന്റെ ഒരു പുലരി ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ ഉണ്ടാകുമെന്നും ഈസ്റ്റർ നമ്മെ ഓർമ്മിപ്പിക്കുന്നു. സ്നേഹവും സമാധാനവും സാഹോദര്യവും ഈ ദിനം ലോകമെങ്ങും പരത്തുന്നു.
ഈസ്റ്റർ വിദ്വേഷത്തെയും വെറുപ്പിനെയും പുറത്താക്കുകയും ശക്തരെ താഴേക്ക് ഇറക്കുകയും ചെയ്യുന്നുവെന്ന് ലിയോ പതിനാലാമൻ മാർപാപ്പ ഈസ്റ്റർ ദിന സന്ദേശത്തില്‍ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ഈസ്റ്റർ ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
മാര്‍പാപ്പയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഈസ്റ്റര്‍ ആയിരുന്നു ഇത്. വിഭജിക്കുകയും കൊല്ലുകയും ചെയ്യുന്ന പാപത്തിന്റെ കാഠിന്യത്തോട് ദൈവം സ്നേഹത്തിന്റെ ശക്തി ഉപയോഗിച്ച് പ്രതികരിക്കുന്നുവെന്നും അത് ജീവനെ ഒന്നിപ്പിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.