വിധിയെഴുത്തിന് ഇനി നാലു നാള്‍; പ്രചാരണം ഊര്‍ജ്ജിതം; വോട്ടുതേടി ഇന്ന് അമിത് ഷായും ഖാര്‍ഗെയും

ഇന്നേക്ക് അഞ്ചാം ദിവസം, അടുത്ത അഞ്ചുവര്‍ഷം ആരൂ ഭരിക്കണമെന്ന് വിധിയെഴുതാനായി കേരളം പോളിങ് ബൂത്തിലെത്തും.

നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും. ബുധനാഴ്ച നിശബ്ദ പ്രചാരണത്തിനും വോട്ടുറപ്പിക്കാനുമുള്ള അവസാന അവസരമാണ്. അന്തിമഘട്ടത്തോട് അടുത്തതോടെ മുന്നണികളെല്ലാം പ്രചാരണം ഊര്‍ജ്ജിതമാക്കി.

ഇന്നും എന്‍ഡിഎ, യുഡിഎഫ് മുന്നണി ക്യാംപുകള്‍ക്ക് ആവേശമായി ദേശീയ നേതാക്കള്‍ വിവിധയിടങ്ങളില്‍ പ്രചാരണത്തിനെത്തും. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് സംസ്ഥാനത്ത് ഇന്ന് പ്രചാരണം നടത്തുന്ന ദേശീയനേതാക്കള്‍. നിലവില്‍ സംസ്ഥാനത്തുള്ള രാഹുല്‍ ഗാന്ധി ഇന്നും മണ്ഡലങ്ങളില്‍ പ്രചാരണത്തില്‍ സജീവമാകും.

കൊട്ടാരക്കര, പത്തനാപുരം, ചടയമംഗലം, പുനലൂര്‍, കുന്നത്തൂര്‍ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് തേടിക്കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തെരഞ്ഞെടുപ്പ് യോഗം. കൊട്ടാരക്കരയില്‍ വൈകീട്ട് നാല് മണിക്ക് നടക്കുന്ന പൊതുയോഗത്തില്‍ കര്‍ണാടക മന്ത്രിമാരായ പ്രിയങ്ക് ഖാര്‍ഗെ, കെ ജെ ജോര്‍ജ് എന്നിവരും പങ്കെടുക്കും.

കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തുമാണ് അമിത് ഷായുടെ പ്രചാരണ പരിപാടികള്‍ നടക്കുക. തിരുവനന്തപുരത്ത് പ്രവാസികളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. തൃശൂരിലും പാലക്കാടും എത്തുന്ന നിര്‍മല സീതാരാമന്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് തേടും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് പ്രചാരണം തുടരും.
Previous Post Next Post