ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിവിൽപ്പന; മയക്കുമരുന്നുമായി യുവതി പിടിയിൽ

 


തൃശൂർ: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിവിൽപ്പന നടത്തിയ യുവതി പിടിയിൽ. തൃപ്രയാറിലെ ജിംനേഷ്യത്തിൽ ജോലി ചെയ്ത് വരുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മി (30) ആണ് അറസ്റ്റിലായത്. വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതിയെ തൃശ്ശൂർ റൂറൽ പൊലീസാണ് അറസ്റ്റ് ചെയ്തത്.


ഇവരിൽ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. കൂടാതെ മയക്ക് മരുന്ന് വിൽപ്പന നടത്തി അനധികൃതമായി സമ്പാദിച്ച 90500/ രൂപയും, ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പന നടത്താനായി ഉപയോഗിക്കുന്ന് 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു.


കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടിൽ വെച്ചാണ് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും വലപ്പാട് പൊലീസും ചേർന്ന് പ്രതിയെ പിടികൂടിയത്.


തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതായി ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലഹരിയുടെ ഉറവിടം കണ്ടെത്തിയത്. പൊലീസ്-എക്‌സൈസ് പരിശോധനകൾ ഒഴിവാക്കാൻ അതീവ ജാഗ്രതയോടെയായിരുന്നു ഇവരുടെ ഇടപാടുകൾ. ഇവരുടെ വിശ്വസ്തരായ ഉപഭോക്താക്കൾക്ക് മാത്രമാണ് ഇവർ ലഹരിമരുന്ന് കൈമാറിയിരുന്നത്.


യുവതിക്ക് മയക്ക് മരുന്ന് എത്തിച്ച് നൽകിയയാളെക്കുറിച്ചുള്ള നിർണ്ണായകവിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി അബ്ദുൽ സലാം, വാടാനപ്പള്ളി ഐഎസ്എച്ച്ഒ മാത്യു, വലപ്പാട് എസ്‌ഐ എബിൻ, ഡാൻസാഫ് എസ്‌ഐമാരായ സി ആർ പ്രദീപ്, ഷൈൻ, എഎസ്‌ഐ ലിജു ഇയ്യാനി, എസസിപിഒ ബിജു, സിപിഒമാരായ നിഷാന്ത്, സുർജിത്ത് സാഗർ, വലപ്പാട് സ്റ്റേഷനിലെ എസ്‌ഐ ഉണ്ണി, സിയാദ്, സൈനുദ്ദീൻ, സിപിഒ ശാലീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Previous Post Next Post