ശബരിമല കൊടിമരം പുനഃപ്രതിഷ്ഠ: അന്വേഷണത്തിനുള്ള വിജിലന്‍സ് സംഘത്തെ ഇന്ന് അറിയാം; തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം

ശബരിമലയിലെ കൊടിമര പുനര്‍നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷിക്കാനുളള വിജിലന്‍സ് സംഘത്തെ ഇന്ന് നിശ്ചയിക്കും.

ഒരു എസ്പിയുടെ നേതൃത്വത്തിലുളള സംഘമായിരിക്കും അന്വേഷിക്കുക. വിജിലന്‍സ് മേധാവിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. 2017ല്‍ കൊടിമര പുനര്‍നിര്‍മാണത്തിന് ശേഖരിച്ച സ്വര്‍ണത്തിന്റെ കാര്യത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഇന്നലെ വിജിലന്‍സിന് നിര്‍ദേശം നല്‍കിയിരുന്നു. കേസെടുക്കണമെങ്കില്‍ തുടര്‍ നടപടികളാവാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ സ്വര്‍ണക്കൊളള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റയും ദേവസ്വം വിജിലന്‍സിന്റെയും കയ്യിലാണ് സ്വര്‍ണക്കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളുളളത്. ഇത് സംസ്ഥാന വിജിലന്‍സ് ആവശ്യപ്പെടും.

അതേസമയം,ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷകളില്‍ ഇന്ന് വാദം തുടരും. പ്രത്യേക അന്വേഷണസംഘത്തിന്റെ എസ്‌ഐടി റിപ്പോര്‍ട്ടിന്‍ മേലുള്ള പ്രതിഭാഗം വാദം ഇന്നലെ പൂര്‍ത്തിയാക്കി. പ്രോസിക്യൂഷന്‍ വാദം ഇന്ന് ഉച്ചയ്ക്ക് തുടരും. വിജിലന്‍സ് കോടതി ജഡ്ജി ഡോ. സിഎസ് രോഹിതിന് മുന്‍പാകെയാണ് ജാമ്യാപേക്ഷകളില്‍ വാദം.

ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ കൂടുതലായി ചേര്‍ത്ത നാലുപ്രതികളില്‍ രണ്ടുപേരുടെ പങ്ക് ഉറപ്പിച്ചെന്നും കട്ടിളപ്പാളികളിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ കൂടുതലായി ചേര്‍ത്ത രണ്ടുപ്രതികളില്‍ ഒരാളുടെ പങ്ക് സ്ഥിരീകരിച്ചെന്നും എസ്‌ഐടി അറിച്ചു. ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല
Previous Post Next Post