മലപ്പുറം: ഉള്ളി ലോറിയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന സ്‌ഫോടക വസ്തുക്കൾ പിടികൂടി. ജലാറ്റിൻ സ്റ്റിക്, ഡിറ്റനേറ്റർ വയർ എന്നിവയാണ് ചെമ്മാട് നിന്ന് പിടിച്ചെടുത്തത്. ഇതിന് പിന്നിലുള്ളവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇന്നലെ രാത്രിയാണ് സംഭവം. ഹോളോബ്രിക്‌സ് നിർമ്മിക്കുന്ന കേന്ദ്രത്തിലാണ് ഉള്ളിലോറി എത്തിയത്. മറ്റൊരു ലോറിയിലേക്ക് സാധനങ്ങൾ മാറ്റാനുള്ള ശ്രമത്തിനിടെയാണ് വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയത്. കാറിൽ ആളുകൾ എത്തിയായിരുന്നു സാധനങ്ങൾ മറ്റൊരു ലോറിയിലേക്ക് മാറ്റാൻ ശ്രമിച്ചത്. പൊലീസ് സ്ഥലത്തെത്തിയതോടെ ലോറി ഡ്രൈവറും കാറിൽ എത്തിയവരും കടന്നുകളഞ്ഞു.
ലോറിയുടെ ഒരുവശത്ത് ഉള്ളി ചാക്കുകളും മറുവശത്ത് ബോക്‌സുകളിൽ സ്‌ഫോടക വസ്തുക്കളുമായിരുന്നു. രാവിലെ പരിശോധന നടത്തിയപ്പോഴാണ് ബോക്‌സുകളിൽ സ്‌ഫോടക വസ്തുക്കളാണ് എന്ന് കണ്ടെത്തിയത്. ക്വാറിയിലേക്കോ മറ്റോ കൊണ്ടുവന്നതാകാം ഈ സ്‌ഫോടക വസ്തുക്കൾ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അനധികൃതമായി കടത്തിയതാകാം എന്നും സംശയിക്കുന്നു. ലോറി ഡ്രൈവറയെും കാറിൽ വന്നവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ബോക്‌സിലുള്ള സ്‌ഫോടക വസ്തുക്കൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറയുന്നു.
