കണ്ണൂർ: കുടുംബവഴക്കിനിടെ മകൻ കസേരയോടെ വലിച്ചെറിഞ്ഞതിനെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അലവിൽ പള്ളിയാം മൂല ലക്ഷം വീട് ഉന്നതിയിലെ വി ശാന്ത (88) യാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. ഗുരുതരമായി പരിക്കേറ്റ വയോധിക ചികിത്സയിലായിരുന്നു.
വധശ്രമ കേസിൽ മകനായ അലവിൽ പള്ളിയാം മൂല ലക്ഷം വീട് ഉന്നതിയിലെ വി സജീവനെ (58) ടൗൺ പൊലീസ് അറസ്റ്റു ചെയ്ത് റിമാന്റു ചെയ്തിരുന്നു. ഈ മാസം 11 ന് ബുധനാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം ഉണ്ടായത്. വീട്ടുചെലവ് ചോദിച്ചതുമായുള്ള തർക്കമാണ് മദ്യ ലഹരിയിലെത്തിയ മകൻ സജീവൻ അമ്മയെ ആക്രമിക്കാൻ കാരണമായത്.
മുറ്റത്ത് ചവിട്ടുപടിയിൽ തലയിടിച്ച് പരിക്കേറ്റ വയോധികയെ ബന്ധുക്കൾ ഏകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെയായിരുന്നു അന്ത്യം. പരേതനായ രാമനാണ് ശാന്തയുടെ ഭർത്താവ്. രഞ്ജിനി, സജിനി, സജീവൻ, സജിത, പരേതനായ ബാലൻ എന്നിവരാണ് മക്കൾ. പ്രകാശിനി, മനോഹരൻ, സരസ പരേതനായ രവീന്ദ്രൻ, അനിൽകുമാർ എന്നിവർ മരുമക്കളാണ്.
