ഗുണ്ടാപ്പിരിവ് നൽകിയില്ല; സ്പാ നടത്തിപ്പുകാരിക്ക് നേരെ ലൈംഗികാതിക്രമം; കാപ്പാ കേസ് പ്രതി അറസ്റ്റിൽ


 പത്തനംതിട്ട: ഗുണ്ടാപ്പിരിവ് നൽകാത്തതിന് കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേർന്ന് സ്പാ നടത്തിപ്പുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവതിയുടെ പരാതിയിൽ മരണ സുബിൻ എന്നു വിളിക്കുന്ന കാപ്പാ കേസ് പ്രതി സുബിൻ അലക്‌സാണ്ടറെയും കൂട്ടാളികളായ മൂന്നുപേരെയും തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.


കേസിൽ സുബിൻ അടക്കം ആറു പ്രതികൾ ഉണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. സ്പായിലെത്തി ഗുണ്ടാംസംഘം നടത്തിയ വിളയാട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. 50,000 രൂപയാണ് ഗുണ്ടാസംഘം ആവശ്യപ്പെട്ടത്. പണം നൽകാനാകില്ലെന്ന് അറിയിച്ചപ്പോൾ, യുവതിയെ ബലമായി മുറിയിലേക്ക് കൊണ്ടുപോയി കത്തി കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതി. കൃത്യത്തിനുശേഷം 25,000 രൂപയും ഗുണ്ടകൾ കൊണ്ടുപോയതാണ് റിപ്പോർട്ട്.


ഗുണ്ടാസംഘത്തെ ഭയന്ന് ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചിരുന്നില്ല. പിന്നീട് പൊലീസ് വിവരം അറിഞ്ഞെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. എന്നാൽ എസ് പി ആനന്ദ് വിവരം അറിഞ്ഞതോടെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും കർശന നടപടി സ്വീകരിക്കാനും നിർദേശം നൽകി. തുടർന്നാണ് സുബിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നൽകിയിട്ടുണ്ട്.

Previous Post Next Post