തിരുവനന്തപുരം: വർഷത്തിൽ അഞ്ചോ അതിലധികമോ ഗതാഗത നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. വിഷയത്തിൽ കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ പരിഷ്ക്കരണം വരുത്തിയാകും നിയമം നടപ്പിലാക്കുക. പത്തോ അധിലധികമോ നിയമലംഘനം നടത്തിയ ആളുടെ ലൈസൻസ് റദ്ദാക്കും എന്ന രീതിയിലേക്ക് പരിഷ്ക്കരണം വരുത്തും. ഇത് സംബന്ധിച്ച റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പ് സർക്കാരിന് ഉടൻ സമർപ്പിക്കും.
എന്നാൽ ചരക്ക് ലോറികൾ,ബസുകൾ എന്നിവയിലാണ് കൂടുതൽ നിയമലംഘനങ്ങൾ നടക്കുന്നത്. അവയെ നിയന്ത്രിക്കാൻ കർശനമായി നിയമങ്ങൾ നടപ്പാക്കണമെന്നും മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. രാജ്യത്താകെ ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിലായിട്ടുണ്ട്.എന്നാൽ നിയമഭേദഗതി അതേപടി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു.
മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വകുപ്പ് പുതിയ നീക്കം നടത്തുന്നത്.ഇതുമായി ബന്ധപ്പെട്ട നിർദേശം മന്ത്രിയിൽ നിന്ന് മോട്ടോർ വാഹന വകുപ്പിന് നൽകിയിരുന്നു. സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ മാത്രമേ നിയമങ്ങൾ നടപ്പിലാക്കൂകയുള്ളു എന്നും കേന്ദ്ര മോട്ടോർ വാഹന ഭേദഗതികൾ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പഠിച്ചു, ചർച്ച ചെയ്തു മാത്രമേ നടപടി സ്വീകരികയുള്ളു എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഒരു വർഷത്തിൽ തുടർച്ചയായി അഞ്ച് നിയമലംഘനങ്ങൾ നടത്തിയാൽ വാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനും ആവർത്തിച്ച് നിയമം ലംഘിക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്താനും കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിലെടുക്കാനും മോട്ടോർ വാഹന വകുപ്പിന് സാധിക്കുന്നതായിരുന്നു പുതിയ ഭേദഗതി.
