കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിനു സമീപം യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പൊന്നുരുന്നി സ്വദേശിയായ ഷാജിയെ കാക്കനാട് നിന്നാണ് പൊലീസ് പിടികൂടിയത്. ഇവർ കൊല്ലപ്പെടുന്നതിനു മുമ്പുള്ള സിസിടിവി ദൃശ്യങ്ങളിലൂടെയാണ് മരിച്ച സ്ത്രീയെയും പ്രതിയേയും തിരിച്ചറിഞ്ഞത്. ഹൈക്കോടതിയിലെ മുൻ ജീവനക്കാരനാണ് പ്രതി. ഇരുവരും സുഹൃത്തുക്കളാണെന്നും പൊലീസ് പറയുന്നു
പ്രതിയും യുവതിയും കാറിൽ വന്നിറങ്ങുന്നതും നടന്നു പോകുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി 11.30ഓടെയാണ് വൈറ്റില റെയിൽവേ ട്രാക്കിനു സമീപം സുധ ബേബി ഷാജിക്കൊപ്പം കാറിൽ വന്നിറങ്ങിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. റെയിൽവേ ട്രാക്കിന് സമീപത്ത് വെച്ചാണ് കൊലപാതകം നടന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്്. തലയ്ക്കും മുഖത്തിനും പരുക്കുകളുണ്ടായിരുന്നു.
പ്രതിയെ പൊലീസ് മരട് സ്റ്റേഷനിലെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. സംഭവം കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പിടികൂടാനും പൊലിസിന് കഴിഞ്ഞു. മൃതദേഹം കളമശേരി മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സുധയുടെ ബന്ധുക്കൾക്ക് വിട്ടുനൽകും. ബന്ധുക്കളെ വിവരം അറിയിച്ചതായും പൊലീസ് പറഞ്ഞു. പ്രതി തിരികെ കാറിൽ കയറുന്ന ദൃശ്യങ്ങളിൽ രക്തക്കറ കണ്ടെത്തിയിരുന്നു.
രാവിലെ ഏഴുമണിയോട് കൂടി വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ട്രെയിൻ ഓടാത്ത ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്.
