തിരുവന്തപുരം: ചികിത്സയിലുള്ള ആരോഗ്യമന്ത്രി വീണാ ജോർജിനെ എയിംസിലുള്ള വിദഗ്ധർ വന്ന് പരിശോധിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നിലവിൽ മന്ത്രി കഴിയുന്ന പരിയാരം മെഡിക്കൽ കോളജ് സിപിഎം പാർട്ടി ഓഫീസ് ആണ്. അവിടേക്ക് മാറ്റിയത് തന്നെ തിരക്കഥയുടെ ഭാഗമാണെന്നും മന്ത്രിയുടെ പരിസരത്തൊന്നും കെഎസ് യു പ്രവർത്തകർ എത്തിയില്ലെന്നും മുരളീധരൻ പറഞ്ഞു. മന്ത്രിയെന്ന നിലയിൽ പരാജയമാണെങ്കിലും വീണാ ജോർജിന്റെത് നല്ല അഭിനയമാണ്. അടുത്തവർഷം അവാർഡ് കൊടുക്കണമെന്നും മുരളീധരൻ പറഞ്ഞു.
'കരിങ്കൊടി കാണിക്കാൻ എത്തിയ കെഎസ് യു പ്രവർത്തകർ മന്ത്രിയുടെ അടുത്ത്‌പോലും എത്തിയിട്ടില്ല. മന്ത്രിയാണ് അവരെ തല്ലാൻ പോയത്. അത് എല്ലാവരും കണ്ടതാണ്. ഭീരുക്കൾ എന്ന് വിളിച്ച് അങ്ങോട്ട് ഓടിപ്പോകുന്നതും പൊലീസ് വളരെ പണിപ്പെട്ട് മന്ത്രിയെ ശാന്തമാക്കുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നെ എങ്ങനെയാണ് മന്ത്രിയെ ആക്രമിച്ചു എന്നുപറയുന്നത്?. ഇന്നലെ രാത്രി മന്ത്രിയെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിയാരം മെഡിക്കൽ കോളജ് എന്നുപറയുന്നത് സിപിഎമ്മിന്റെ പാർട്ടി ഓഫീസ് ആണ്. അവിടുത്തെ ചികിത്സാപ്പിഴവുകളെ കുറിച്ച് നിരന്തരം പരാതിയാണ്. ജില്ലാ ആശുപത്രിയിൽ നിന്ന് പെട്ടന്ന് മാറ്റിയത് തന്നെ തിരക്കഥയുടെ ഭാഗമായാണ്. ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്ന് ചിരിച്ച് മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് മന്ത്രി എത്തിയപ്പോൾ പെട്ടന്ന് എങ്ങനെയാണ് കഴുത്ത് ഉളുക്കിപ്പോയത്. അവിടെ സ്പീക്കറെ കാണുന്നത് വരെ മന്ത്രിക്ക് ഒരുകുഴപ്പവും ഉണ്ടായിരുന്നില്ല. ഷംസീറിനോട് കാര്യങ്ങൾ പറയുന്നു. ഷംസീർ ഉടനെ മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കുന്നു. പെട്ടന്ന് കഴുത്ത് വേദന വന്ന് മന്ത്രിക്ക് അവശതയുണ്ടാകുന്നു. നേരെ ജില്ല ആശുപത്രിയിലേക്ക്. അവിടെ വന്ന് മുഖ്യമന്ത്രി കാണുന്നു. ആസമയം കൊണ്ട് കേരളത്തിന്റെ എല്ലാ ഭാഗത്തും കലാപം ഉണ്ടാകുന്നു. ഇത് ആസൂത്രിതമാണ്.
മന്ത്രി എന്ന നിലയിൽ പൂർണ പരാജയമാണെങ്കിലും 90കളിലെ യുവജനോത്സവത്തിൽ മോണോ ആക്ടിന് സമ്മാനം കിട്ടിയതിന്റെ ഒരു തുടർച്ച ആയിരിക്കാം ഇന്നലെത്തെ സംഭവം. വാർത്ത വായിക്കുന്ന പോലെ തന്നെ മിടുക്കിയാണ് അഭിനയിക്കുന്ന കാര്യത്തിലും. മികച്ച അഭിനയത്തിനുള്ള അവാർഡ് അടുത്ത വർഷം സർക്കാർ വീണയ്ക്ക് കൊടുക്കണം.
എയിംസിലെ വിദഗ്ധർ വന്ന് മന്ത്രിയുടെ പരിക്ക് പരിശോധിക്കണം. അങ്ങനെയെങ്കിൽ ആർക്കും ഒരു തർക്കവും ഉണ്ടാകില്ല. സ്പീക്കറെ കാണുന്നതുവരെ മന്ത്രിക്ക് ഒരുകുഴപ്പവും ഉണ്ടായിരുന്നില്ല. ഇത് മുഖ്യമന്ത്രി - സ്പീക്കർ തിരക്കഥയാണ്. പുതിയ സ്പീക്കർ വരുന്നതുവരെ കസേരയിൽ ഇരിക്കേണ്ടയാളാണ് ഷംസീർ. ഡിവൈഎഫ്‌ഐ നേതാവിന്റെ സ്ഥിതിയിലേക്ക് തരം താഴരുത്'- കെ മുരളീധരൻ പറഞ്ഞു.
