തര്‍ക്കം വേണ്ട, ആളുകളെ ക്ഷമയോടെ കേള്‍ക്കണം; ഗൃഹ സന്ദര്‍ശനത്തിന് സിപിഎമ്മിന്റെ പെരുമാറ്റച്ചട്ടം

കൊച്ചി: കേരളത്തിലെ ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടി സംഘടിപ്പിക്കുന്ന ഗൃഹസന്ദർശന പരിപാടിക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി സിപിഎം. കീഴ്ഘടകങ്ങൾക്ക് നൽകിയ നിർദേശത്തിലാണ് ജനങ്ങളോട് ഇടപെടേണ്ട വിധത്തെ കുറിച്ചും, വിശദീകരിക്കേണ്ട വിഷയങ്ങളെ കുറിച്ചും പരാമർശിക്കുന്നത്. ജനങ്ങൾക്ക് പറയാനുള്ളതെല്ലാം ക്ഷമാപൂർവം കേൾക്കണം. തർക്കിക്കാൻ മുതിരരുത്. ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്നുമാണ് പാർട്ടി ഘടകങ്ങൾക്ക് നൽകിയ കുറിപ്പിൽ ആവശ്യപ്പടുന്നത്.


ശബരിമല സ്വർണക്കൊള്ള അടക്കമുള്ള വിഷയങ്ങളിൽ നൽകേണ്ട മറുപടിയുൾപ്പെടെയാണ് കുറിപ്പിലുള്ളത്. ഉയർന്നുവരാൻ സാധ്യതയുള്ള ചോദ്യങ്ങളിൽ പാർട്ടിയുടെ നിലപാട് എന്ന നിലയിലാണ് കുറിപ്പിൽ വിഷയങ്ങൾ വിശദീകരിക്കുന്നത്. ഗൃഹ സന്ദർശനത്തിന് വിട്ടുകാരെ പരിചയമുള്ളവർ ഉൾപ്പെട്ട ചെറിയ സ്‌ക്വാഡുകൾ മതിയാകും, വീടിനകത്ത് ഇരുന്ന് സംസാരിക്കാൻ ശ്രമിക്കണം. സംയമനം പാലിച്ച് സംസാരിക്കണം. അവർക്ക് പറയാനുള്ളതെല്ലാം കേട്ടതിനുശേഷം മാത്രം മറുപടി പറയണം. ഇടയ്ക്ക് കയറി സംസാരിക്കരുത്. എല്ലാം ക്ഷമാപൂർവം കേട്ട് മറുപടി നൽകണം തുടങ്ങിയവയാണ് നിർദേശങ്ങൾ.


ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിന് പങ്കില്ലേ എന്ന് ചോദ്യം ഉയർന്നാൽ കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടാൻ പാടില്ലെന്ന സമീപനമാണ് സർക്കാരിന്റേതെന്ന് മറുപടി നൽകണം എന്നും കുറിപ്പ് പറയുന്നു. എന്തുകൊണ്ട് എ. പത്മകുമാറിനെതിരേ നടപടിയെടുത്തില്ല എന്ന് ചോദിച്ചാൽ ഉചിതമായ സമയത്ത് നടപടിയുണ്ടാകുമെന്ന് പറയണം. ആർഎസ്എസിനും ജമാഅത്തെ ഇസ്ലാമിക്കും എതിരായ വിമർശനങ്ങൾ വിശ്വാസികൾക്കെതിരെ ഉള്ളതല്ലെന്ന് ബോധ്യപ്പെടുത്തണം എന്നും പാർട്ടിയുടെ കുറിപ്പിൽ പറയുന്നു. എന്നാൽ കുറിപ്പിലെ എല്ലാകാര്യങ്ങളും എല്ലായിടത്തും പറയാനുള്ളതല്ലെന്ന മുന്നറിയിപ്പും പ്രവർത്തകർക്ക് പാർട്ടി നൽകുന്നുണ്ട്.

Previous Post Next Post