തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കുമോയെന്ന ചോദ്യത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇത്തവണ കുഴിയിൽ ചാടാനില്ലെന്നും എപ്പോഴും മത്സരിക്കലല്ല കാര്യമെന്നും മുരളീധരൻ പറഞ്ഞു.
പോസ്റ്റർ എല്ലായിടത്തും ഉണ്ട്, ആകെ ഒരിക്കൽ മാത്രം കോൺഗ്രസ് വിജയിച്ച ചടയമംഗലത്തും പോസ്റ്ററുണ്ട്. പയ്യന്നൂരും കല്ല്യാശേരിയും മാത്രം ഇല്ല, ബാക്കി എല്ലായിടത്തും ഉണ്ട്. അത് സ്‌നേഹമാണോ, നിഗ്രഹമാണോയെന്നറിയില്ലെന്നും മുരളീധരൻ പറഞ്ഞു.
'ഇത്തവണ കുഴിയിൽ ചാടാനില്ല, എപ്പോഴും മത്സരിക്കലല്ല കാര്യം. താൻ മത്സരിക്കണമോയെന്ന് പാർട്ടി തീരുമാനിക്കട്ടെ രണ്ട് മണ്ഡലങ്ങളിലൊഴികെ എല്ലായിടത്തും പോസ്റ്ററുകളുണ്ട്, പയ്യന്നൂരും കല്ല്യാശേരിയും മാത്രം ഇല്ല, ബാക്കി എല്ലായിടത്തും ഉണ്ട്. അത് സ്‌നേഹമാണോ, നിഗ്രഹമാണോയെന്നറിയില്ലെന്നും മുരളീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മുരളീധരനെ കായംകുളത്ത് മത്സരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. 'കോൺഗ്രസ് കൂട്ടായ്മ'യുടെ പേരിൽ പതിച്ചിരിക്കുന്ന പോസ്റ്ററിൽ കെ മുരളീധരനെ കായംകുളത്തിന് തരണമെന്നാണ് ആവശ്യപ്പെടുന്നത്. കേരളത്തിന്റെ മതേതര മുഖമാണ് കെ മുരളീധരൻ. വിജയം സുനിശ്ചിതമാണെന്നും പോസ്റ്ററിലുണ്ട്. 2006 മുതൽ സിപിഎം ജയിക്കുന്ന മണ്ഡലമാണ് കായംകുളം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് നേതാവ് അരിതാ ബാബുവാണ് മണ്ഡലത്തിൽ നിന്നും ജനവിധി തേടിയത്.
കെ മുരളീധരനായി കഴിഞ്ഞദിവസം കോഴിക്കോട് തിരുവമ്പാടിയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 'കെ മുരളീധരന് മലയോര മണ്ണിലേക്ക് സ്വാഗതം' എന്ന പോസ്റ്ററായിരുന്നു തിരുവമ്പാടിയിൽ പതിച്ചത്. തിരുവമ്പാടി തിരിച്ചുപിടിക്കാൻ മതേതരത്വത്തിന്റെ കാവലാൾ വേണമെന്നും പോസ്റ്ററിലുണ്ടായിരുന്നു.
