കരുവാരക്കുണ്ട് തൊടിയപുലത്ത് ഒന്‍പതാം ക്ലാസുകാരിയെ 16കാരന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.
കൊലപാതകം നടത്തിയ ശേഷം പ്രതി റെയില്‍വേ സ്റ്റേഷനില്‍ പോയി. അവിടെ പോലീസിനെ കണ്ടപ്പോള്‍ മാറിനിന്ന ഇയാള്‍ പിന്നീട് സമീപത്തെ ഒരു വീട്ടിലെത്തി വെള്ളം ചോദിച്ചു. ആ വീട്ടുകാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്വന്തം അച്ഛനെ വിളിച്ചു. അച്ഛന്‍ എത്തിയ ശേഷമാണ് പ്രതി അവിടെ നിന്ന് പോയത്. ഈ ഫോണ്‍ കോളാണ് പ്രതിയെ കുടുക്കാന്‍ പോലീസിനെ സഹായിച്ചതെന്നാണ് വിവരം. കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിലാണ് നിലവില്‍ ആണ്‍കുട്ടിയുള്ളത്.
ആദ്യം ചോദ്യം ചെയ്തപ്പോള്‍ ബൈക്കില്‍ വരുമ്പോള്‍ ട്രെയിന്‍ കണ്ടു പേടിച്ചോടിയെന്നും രണ്ടുപേരും രണ്ടു വശത്തായെന്നും പിന്നീട് കണ്ടില്ലെന്നുമായിരുന്നു പ്രതി പറഞ്ഞത്. എന്നാല്‍ പോലീസ് കൃത്യമായ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെ 16കാരന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററും സമീപത്തെ വീട്ടുകാരും പ്രതിയെ സംഭവദിവസം കണ്ടിരുന്നു. ഇത് കേസില്‍ നിര്‍ണ്ണായക തെളിവായി മാറും. നിലമ്പൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.
ആളൊഴിഞ്ഞ സ്ഥലമെന്ന് മനസിലാക്കിയാണ് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയതെന്നും ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കയ്യും കാലും കൂട്ടിക്കെട്ടി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. കരുവാരക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്ത 16കാരന്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. അതേസമയം കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടാകാമെന്ന് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഒറ്റക്ക് ഒരാള്‍ക്ക് ഇത് ചെയ്യാനാവില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. വിജനമായ ഇടത്തേക്ക് സ്ഥല പരിചയമുള്ള ആളുകളുടെ സഹായം ഇല്ലാതെ എത്താനാവില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.