കോട്ടയം: ഇടതുമുന്നണിയോടൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാർട്ടി ഇപ്പോൾ എൽഡിഎഫിലാണ്. ആ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ്, പാർട്ടി നിലപാട് ജോസ് കെ മാണി പ്രഖ്യാപിച്ചത്.
ഈ തെരഞ്ഞെടുപ്പിൽ പാലായും രണ്ടില കരിഞ്ഞുപോയി എന്നൊക്കെയുമായിരുന്നല്ലോ സംസാരം. എന്നാൽ തെരഞ്ഞെടുപ്പ് കണക്കുകൾ എടുത്ത് പരിശോധിച്ച് നോക്കുക. കഴിഞ്ഞ പ്രാവശ്യം 10 സീറ്റുകളിലാണ് രണ്ടില ചിഹ്നത്തിൽ വിജയിച്ചത്. ഈ പ്രാവശ്യവും 10 സീറ്റുകളിൽ രണ്ടില ചിഹ്നത്തിൽ വിജയിച്ചു. സിംഗിൾ മെജോറിറ്റി ഉള്ള പാർട്ടി കേരള കോൺഗ്രസ് ( എം) തന്നെയാണ്. ജോസ് കെ മാണി പറഞ്ഞു.
പാല നിയമസഭ മണ്ഡലത്തിൽ 2198 വോട്ടിന്റെ ലീഡ് എൽഡിഎഫിനുണ്ട്. എന്നാൽ വീമ്പടിക്കുന്ന തൊടുപുഴയിലെ മുനിസിപ്പാലിറ്റിയിൽ 38 വാർഡുകളുണ്ട്. ഇതിൽ ജോസഫ് ഗ്രൂപ്പ് വിജയിച്ചത് രണ്ടിടത്തു മാത്രമാണ്. തൊടുപുഴ മുനിസിപ്പാലിറ്റി രൂപീകരിച്ചശേഷം ഇതുവരെ ഒരു പ്രാവശ്യം പോലും ജോസഫ് ഗ്രൂപ്പ് ചെയർമാനായി വന്നിട്ടില്ല. അതേസമയം പാലായിൽ മൂന്നു തവണ കേരള കോൺഗ്രസ് ( എം) ചെയർമാനായി ഇരുന്നിട്ടുണ്ട്.
കടുത്തുരുത്തിയിൽ ലോക്സഭ തെരഞ്ഞെടുപ്പിലുമെല്ലാം യുഡിഎഫിന് ഭൂരിപക്ഷം പതിനൊന്നായിരമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ വ്യത്യാസം വെറും രണ്ടായിരം മാത്രമാണ്. സംഘടനാപരമായി കേരള കോൺഗ്രസിന് ലഭിച്ച വോട്ടുകൾ ലഭിച്ചിട്ടുണ്ട്. പാലാ നിയമസഭ മണ്ഡലത്തിന്റെ അതിർത്തിയിൽ വരുന്ന നാലു ജില്ലാ പഞ്ചായത്ത് വാർഡുകളിൽ കഴിഞ്ഞ പ്രാവശ്യം മൂന്നെണ്ണം വിജയിച്ചു. ഇപ്രാവശ്യവും മൂന്നെണ്ണം വിജയിച്ചിട്ടുണ്ട്. മലയോരപ്രദേശത്ത് ഒരെണ്ണം മുമ്പും, ഇപ്പോഴും നഷ്ടപ്പെട്ടിട്ടുണ്ട്.
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയെപ്പോലെയാണെന്ന് ജോസ് കെ മാണി പരിഹസിച്ചു. ആ അവസ്ഥയാണ് അവർക്കുള്ളത്. കോൺഗ്രസ് എന്തെങ്കിലും നൽകിയാൽ അവർ മേടിച്ചെടുക്കും. അത്രമാത്രം. സംഘടനാപരമായി കേരള കോൺഗ്രസ് എം പാർട്ടിക്ക് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇടതുപക്ഷത്തിന് ലഭിക്കേണ്ട കുറേ വോട്ടുകൾ യുഡിഎഫിലേക്ക് പോയിട്ടുണ്ട്. എങ്കിലും 14 ജില്ലാ പഞ്ചായത്തുകളിൽ ഏഴിടത്തും എൽഡിഎഫാണെന്ന് ഓർക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.
മധ്യതിരുവിതാംകൂറിലും പാർട്ടിക്ക് മേൽക്കൈയുള്ള പ്രദേശങ്ങളിലും പാർട്ടിയുടെ സ്വാധീനം നിലനിർത്തിക്കൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്. പോരായ്മകളും വീഴ്ചകളും ഉണ്ടാകും. അതെല്ലാം പരിശോധിക്കും. തെരഞ്ഞെടുപ്പിലെ ജനവിധി പാർട്ടി വിനയത്തോടെ സ്വീകരിക്കുകയാണ്. എന്തൊക്കെയാണ് വീഴ്ച സംഭവിച്ചതെന്ന് ഇടതുമുന്നണി ചർച്ച ചെയ്യും. എൽഡിഎഫിനൊപ്പം ഉറച്ചു നിൽക്കാതെ എവിടെ പോകാനാണെന്നും ജോസ് കെ മാണി ചോദിച്ചു.
