കൊച്ചി: ദിലീപിന് പാസ്പോർട്ട് വിട്ടു കൊടുക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. പുതിയ സിനിമ റിലീസായിട്ടുണ്ട്. ഇതിന്റെ പ്രമോഷനായി വിദേശത്തേക്ക് പോകേണ്ടതുണ്ട്. ഇതിനായി പാസ്പോർട്ട് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്.
നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് ദിലീപിന്റെ പാസ്പോർട്ട് പിടിച്ചുവെച്ചത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപ് കുറ്റവിമുക്തനായിയെന്നും, അതിനാൽ ജാമ്യവ്യവസ്ഥകൾ അവസാനിച്ചുവെന്നും ദിലീപിന്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസിൽ കുറ്റവിമുക്തനായ ദിവസം തന്നെ പാസ്പോർട്ട് തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു.
കേസിൽ അപ്പീൽ പോകുന്നുണ്ടെന്നും അതിനാൽ പാസ്പോർട്ട് വിട്ടു നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ കുറ്റവിമുക്തനാക്കപ്പെട്ടതിനാൽ ജാമ്യവ്യവസ്ഥകൾ നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ച് പാസ്പോർട്ട് വിട്ടു നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു. പാസ്പോർട്ട് കോടതി കസ്റ്റഡിയിലായിരുന്നതിനാൽ, ഹൈക്കോടതിയിൽ പ്രത്യേക ഹർജി നൽകിയാണ് ദിലീപ് വിദേശയാത്രകൾ നടത്തിയിരുന്നത്.
