കോളേജില്‍ ഫ്രഷേഴ്സ് ഡേയില്‍ പങ്കെടുത്ത് മടങ്ങവെ കാറും ബൈക്കും കൂട്ടിയിടിച്ചു. ആറ്റിങ്ങലില്‍ പോളിടെക്നിക് ഒന്നാം വർഷ വിദ്യാർഥിക്ക് ദാരുണാന്ത്യം.
വ്യാഴാഴ്ച 11 മണിയോടെ വലിയകുന്ന് ആശുപത്രിക്ക് സമീപത്താണ് അപകടം നടന്നത്. നാവായിക്കുളം ചിറ്റായിക്കോട് കല്ലൂർകുഴി പുത്തൻവീട്ടില്‍ മുരളീധരൻ പിള്ളയുടെ മകൻ 19 കാരനായ ഗോകുല്‍ ആണ് മരിച്ചത്. സുഹൃത്ത് അതുലിനൊപ്പം സഞ്ചരിക്കവെ ആറ്റിങ്ങല്‍ മൂന്ന്മുക്ക് ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ ഇവരുടെ ബൈക്ക് വളവില്‍ എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അപകടത്തിന് പിന്നാലെ സമീപത്തുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഗോകുലിന്‍റെ കൂടെയുണ്ടായിരുന്ന നാവായിക്കുളം സ്വദേശി അതുലിനും ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോകുലും അതുലും ആറ്റിങ്ങല്‍ പോളിടെക്നിക്കില്‍ ഒന്നാംവർഷ ഓട്ടോമൊബൈല്‍ വിദ്യാർത്ഥികളാണ്. കോളേജില്‍ നടന്ന ഫ്രഷേഴ്സ് ഡേയില്‍ പങ്കെടുത്ത് പുറത്തേക്ക് പോയ സമയമാണ് അപകടം നടന്നതെന്നാണ് വിവരം. ആറ്റിങ്ങല്‍ പൊലീസ് തുടർ നടപടികള്‍ സ്വീകരിച്ചു. അമിത വേഗതയും ഹെല്‍മെറ്റ് ധരിക്കാതിരുന്നതും അപകടത്തിന്‍റെ തീവ്രത കൂട്ടിയെന്നും പൊലീസ് പറഞ്ഞു.