'സസ്‌പെന്‍ഷന്‍ രാത്രിയുടെ മറവില്‍, ഇല്ലാതാക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു; ഡിസിസി പ്രസിഡന്റ് പക്വത കാണിച്ചില്ല'; തുറന്നടിച്ച് ലാലി ജെയിംസ്

തൃശൂർ: പാർട്ടിയിലേക്ക് തിരിച്ചെടുത്താലും ഇല്ലെങ്കിൽ താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വ്യക്തിയായി മരിക്കുംവരെ തുടരുമെന്ന് തൃശൂർ കോർപറേഷൻ കൗൺസിലർ ലാലി ജെയിംസ്. മറ്റു കോൺഗ്രസ് കൗൺസിലർമാരോടൊപ്പം പ്രവർത്തിക്കും. എന്നാൽ അഴിമതി കണ്ടാൽ ശക്തമായി പ്രതികരിക്കുമെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ സസ്‌പെൻഡ് ചെയ്തത് മാധ്യമങ്ങളിലൂടെ അറിയേണ്ടി വന്നത് വിഷമകരമായ കാര്യമാണ്. ഡിസിസി പ്രസിഡന്റ് കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്നും അവർ പറഞ്ഞു.


'എന്നെ തിരിച്ചെടുത്താലും ഇല്ലെങ്കിലും ഞാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വ്യക്തിയായി മരിക്കുംവരെ ഈ പാർട്ടിയിൽ തന്നെ തുടരും. മറ്റു കോൺഗ്രസ് കൗൺസിലർമാരോടൊപ്പം പ്രവർത്തിക്കും. എന്നാൽ അഴിമതി കണ്ടാൽ ശക്തമായി പ്രതികരിക്കും. ഞാൻ ആഗ്രഹിക്കുന്നത് അഴിമതിരഹിത ഭരണമാണ്. അതിൽ ചില അജണ്ടകളും മറ്റും വരുമ്പോൾ കൂടെ നിൽക്കാൻ ചിലപ്പോൾ മൗനമായിട്ട് നിൽക്കേണ്ടി വരും. അവിടെ മൗനമായി നിൽക്കില്ല. ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് മാറില്ല. വിശ്വാസമുള്ളവരാണ് ഇക്കാര്യങ്ങൾ തന്നോട് പറഞ്ഞത്. പാർട്ടിക്ക് കൂടുതൽ ഡാമേജ് ഉണ്ടാക്കുന്ന കാര്യങ്ങളിലേക്ക് ഞാൻ പോകില്ല. ഞാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അടിയുറച്ച വ്യക്തിയാണ്. എന്നെ സസ്‌പെൻഡ് ചെയ്തത് മാധ്യമങ്ങളിലൂടെ അറിയേണ്ടി വന്നത് വിഷമകരമായ കാര്യമാണ്. ഡിസിസി പ്രസിഡന്റ് കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു.'- ലാലി ജെയിംസ് തുറന്നടിച്ചു.


'അവർ പക്വതയോടെ കൈകാര്യം ചെയ്തിരുന്നെങ്കിൽ പ്രതിസന്ധി ഉണ്ടാവുമായിരുന്നില്ല. അവർ എന്നെ വിളിച്ചു. ഇങ്ങനെയൊക്കെ പറഞ്ഞല്ലോ. ലാലി ഒന്ന് ഡിസിസി ഓഫീസ് വരെ ഒന്നുവന്നെ. എന്താണ് ഇതിന്റെ കാരണം? എന്നു ചോദിക്കാനുള്ള മനസോ മനഃസാക്ഷിയോ ഇല്ലെങ്കിൽ അവരുടെ മനസ് എന്താണ് എന്ന് നിങ്ങൾ തന്നെ ആലോചിച്ചോ. രാത്രിയുടെ മറവിലാണോ സസ്‌പെൻഡ് ചെയ്യുക. ആദ്യം കാരണംകാണിക്കൽ നോട്ടീസ് തരും. തുടർന്ന് ശരിയോ തെറ്റോ എന്ന് നോക്കിയല്ലേ സസ്‌പെൻഡ് ചെയ്യുക. അതല്ലേ മര്യാദ. ഞാൻ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഡിസിസി പ്രസിഡന്റ് ആണ്. അഴിമതിയിൽ ആരെല്ലാം ഭാഗഭാക്കായോ അവരെല്ലാം ചേർന്നായിരിക്കാം എന്നെ സസ്‌പെൻഡ് ചെയ്തത്. എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ബോധപൂർവ്വമായി ചിലർ ശ്രമിച്ചതായി ഞാൻ സംശയിക്കുന്നു. എന്നോട് കാണിച്ചത് അനീതിയാണ്'- ലാലി ജെയിംസ് പറഞ്ഞു.


Previous Post Next Post