കണ്ണൂർ: കടബാധ്യത ഒഴിവാക്കാൻ സമ്മാനക്കൂപ്പണുകൾ അച്ചടിച്ച് വിൽപ്പന നടത്തിയ പ്രവാസി അറസ്റ്റിൽ. അടയ്ക്കാത്തോട് കാട്ടുപാലത്ത് ബെന്നി തോമസി(67)നെ ലോട്ടറി വകുപ്പിന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തു.
1500 രൂപയുടെ കൂപ്പൺ എടുത്താൽ സമ്മാനമായി 3300 സ്‌ക്വയർ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും വാഗ്ദാനം ചെയ്തായിരുന്നു സമ്മാന കൂപ്പൺ അടിച്ചത്. കൂപ്പൺ വിറ്റ് നറുക്കെടുപ്പിനുള്ള തീയതിയും പ്രഖ്യാപിച്ചപ്പോഴാണ് ലോട്ടറി വകുപ്പിന്റെ പരാതിയിൽ പൊലീസ് ഇടപെടൽ.
ജപ്തി നടപടികളിൽനിന്ന് രക്ഷപ്പെടാനും ഭാര്യയുടെ ചികിത്സ നടത്താനുമായാണ് കേളകം പഞ്ചായത്ത് അടയ്ക്കാത്തോട് കാട്ടുപാലം ബെന്നി തോമസ് വീടും സ്ഥലവും വാഹനങ്ങളും നറുക്കെടുപ്പിൽ വച്ചത്. ശനിയാഴ്ചയായിരുന്നു നറുക്കെടുപ്പിന് തീയതി നിശ്ചയിച്ചത്. ഇതിനിടെ പൊലീസ് എത്തി ബെന്നിക്കെതിരെ കേസെടുക്കുകയും ബാക്കിയുണ്ടായിരുന്ന കൂപ്പണുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് ബെന്നിയെ അറസ്റ്റ് ചെയ്തത്. നറുക്കെടുപ്പിന് കൂപ്പൺ വിൽപ്പന തുടങ്ങിയപ്പോൾ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയെന്നും നറുക്കെടുപ്പുമായി മുന്നോട്ടു പോകുന്നതിൽ തടസ്സമില്ലെന്നും അറിയിച്ചതാണെന്നുമാണ് ബെന്നി പറയുന്നത്. കോടതിയിൽ ഹാജരാക്കിയ ബെന്നിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സൗദി റിയാദിൽ ബിസിനസ് നടത്തിയിരുന്ന ബെന്നിക്ക് കോവിഡ് ലോക്ഡൗൺ കാലത്ത് നഷ്ടമുണ്ടായി ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായില്ല. കടം പെരുകി ദശലക്ഷങ്ങളായി. ഇതിനിടെ ഭാര്യക്ക് കാൻസർ ബാധിച്ച് ചികിത്സയ്ക്കായി വൻ തുക ചെലവഴിക്കേണ്ടിവന്നു. കടം വീട്ടാൻ വീട് വിൽക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.വീട് ജപ്തിയുടെ വക്കിലെത്തിയതോടെയാണ് സമ്മാനക്കൂപ്പൺ എന്ന ആശയത്തിലേക്ക് ബെന്നി വന്നത്. ഒന്നാം സമ്മാനം വീടും സ്ഥലവും രണ്ടാം സമ്മാനം യൂസ്ഡ് ഥാർ കാർ, മൂന്നാം സമ്മാനം യൂസ്ഡ് മാരുതി സെലേറിയോ കാർ, നാലാം സമ്മാനം പുതിയ എൻഫീൽഡ് ബുള്ളറ്റ് എന്നിവയാണ് പ്രഖ്യാപിച്ചത്. ഇതിനിടെ വീടും സ്ഥലവും വിൽപന നടത്താനും ശ്രമിച്ചുകൊണ്ടിരുന്നു. വിൽപന നടത്തിയാൽ കൂപ്പൺ വാങ്ങിച്ചവർക്ക് പണം തിരികെ നൽകാനായിരുന്നു തീരുമാനം. ലോട്ടറി നിയമങ്ങളുടെ ലംഘനമാണ് കൂപ്പൺ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നറുക്കെടുപ്പ് തടഞ്ഞത്. കഴിഞ്ഞ മാർച്ചിലാണ് ബെന്നി കൂപ്പൺ പദ്ധതി ആരംഭിച്ചത്.
