'ഒരു നിമിഷം പോലും പാര്‍ട്ടിയില്‍ ഉണ്ടാകരുത്, പൊതുരംഗത്തു തുടരുന്നത് നാടിന് അപമാനം'; രാഹുലിനെതിരെ കടുപ്പിച്ച്‌ വനിതാ നേതാക്കള്‍

ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച്‌ കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍.

രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാനും, അഡ്വ. ദീപ്തി മേരി വര്‍ഗീസും ആവശ്യപ്പെട്ടു. പൊതുരംഗത്തു തുടരുന്നത് നാടിനു തന്നെ അപമാനമാണെന്ന് ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു.

ഒരു നിമിഷം പോലും രാഹുല്‍ പാര്‍ട്ടിയ്ക്ക് അകത്ത് ഉണ്ടാകാന്‍ പാടില്ല എന്നു തന്നെയാണ് തന്റെ നിലപാടെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. സമൂഹത്തിന് അപകടകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളുകളെ വെച്ചുകൊണ്ട് പാര്‍ട്ടിക്ക് മുന്നോട്ടു പോകാന്‍ സാധിക്കില്ല. ഉചിതമായ തീരുമാനം ഉടന്‍ തന്നെ പാര്‍ട്ടി നേതൃത്വം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലഭിച്ച പരാതി ഉടന്‍ തന്നെ പൊലീസിന് കൈമാറിയ നടപടിയെ അഭിനന്ദിക്കുന്നുവെന്നും ഷാനിമോള്‍ പറഞ്ഞു.

മറ്റു പാര്‍ട്ടികള്‍ പരാതി കിട്ടിയാല്‍ പാര്‍ട്ടി കമ്മീഷനെ വെച്ച്‌, പാര്‍ട്ടി കമ്മീഷന്‍ തൂക്കിക്കൊല്ലട്ടെ എന്നു വിധിക്കുന്നതിന് അപ്പുറം, നിയമത്തിന് മുന്നില്‍ വിട്ടു നല്‍കിയ കെപിസിസിയെ അഭിനന്ദിക്കുന്നുവെന്നും ഷാനിമോള്‍ പറഞ്ഞു. പൊതുജനസാമാന്യത്തിന് സ്വീകാര്യമല്ലാത്ത പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നവര്‍ നാടിനു തന്നെ അപമാനമാണെന്നും, ഇത്തരം ആരോപണ വിധേയരെ സഹായിക്കുന്ന ഒരു നിലപാടും ഒരു കാലത്തും കോണ്‍ഗ്രസ് സ്വീകരിച്ചിട്ടില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. മാതൃകാപരമായ നടപടി തുടര്‍ന്നും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

Previous Post Next Post