യുഎസ് പൗരനെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി മർദ്ദിച്ച് പണവും സ്വർണ മോതിരവുമടക്കം 3.10 ലക്ഷം രൂപയുടെ മുതലുകള്‍ മോഷ്ടിച്ച രണ്ട് പേർ അറസ്റ്റില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികയായ മുളന്തുരുത്തി സ്വദേശി ആദർശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരെയാണ് എറണാകുളം സെൻട്രല്‍ പൊലീസ് സാഹസികമായി പിടികൂടിയത്.
ഐടി കമ്ബനി തുടങ്ങാനുള്ള ചർച്ചകള്‍ക്കായി കൊച്ചിയിലെത്തിയ യുഎസ് പൗരന്റെ പക്കല്‍ നിന്നാണ് ഇരുവരും ചേർന്നു പണവും സാധനങ്ങളും തട്ടിയെടുത്തത്.
യുഎസ് പൗരനും ന്യൂയോർക്കില്‍ ഐടി പ്രൊഫഷണലുമായ ഒഡിഷ സ്വദേശി ഇൻഫോപാർക്കില്‍ ഐടി കമ്ബനി തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകള്‍ക്കായി വെള്ളിയാഴ്ചയാണ് കൊച്ചിയില്‍ എത്തിയത്. മറൈൻ ഡ്രൈവിലെ ഷണ്‍മുഖം റോഡിലുള്ള ഹോട്ടലിലായിരുന്നു താമസം. ശനിയാഴ്ച മദ്യം വാങ്ങാൻ ഇറങ്ങിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ചു ഡ്രൈ ഡേ ആയതിനാല്‍ മദ്യം ലഭിച്ചില്ല. ഈ സമയം മറൈൻ ഡ്രൈവ് പരിസരത്തു ചുറ്റിത്തിരിയുകയായിരുന്ന ആദർശ് സഹായത്തിനു എത്തുകയായിരുന്നു.
പിന്നീട് അനധികൃത മദ്യം വാങ്ങി നല്‍കിയ ആദർശും മദ്യപിക്കാൻ യുഎസ് പൗരനൊപ്പം ഹോട്ടല്‍ മുറിയിലേക്ക് പോയി. രാത്രി ഇരുവരും മദ്യപിച്ച് മുറിയില്‍ത്തന്നെ ഉറങ്ങി. ഞായറാഴ്ച രാവിലെ കോഴിക്കോട് പോകേണ്ടതിനാല്‍ യുഎസ് പൗരൻ ഉണർന്ന് ആദർശിനെയും വിളിച്ചുണർത്തി. ഇതിനു മുൻപു തന്നെ ആദർശ് സുഹൃത്തായ ആകാശിനെ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു എന്നാണ് സൂചനകള്‍.
വാതിലില്‍ മുട്ടുന്നതു കേട്ട് താൻ വാതില്‍ തുറന്നപ്പോള്‍ പുറത്തുണ്ടായിരുന്ന ആള്‍ തന്നെ കയറിപ്പിടിച്ചെന്നും ഈ സമയം ആദർശ് പുറകില്‍ നിന്നു പിടിച്ചെന്നുമാണ് യുഎസ് പൗരൻ പറയുന്നത്. തുടർന്ന് ഇരുവരും ചേർന്ന് ശുചിമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മർദിച്ചു. തങ്ങള്‍ പറയുന്നതനുസരിച്ചാല്‍ കൊല്ലില്ലെന്നും ഇല്ലെങ്കില്‍ ജീവനെടുക്കുമെന്നും ഇരുവരും ഭീഷണിപ്പെടുത്തി.
തുടർന്ന് യുഎസ് പൗരന്റെ അക്കൗണ്ടിലുണ്ടായിരുന്ന 75,000 രൂപ 3 അക്കൗണ്ടുകളിലേക്ക് അയപ്പിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. കൂടാതെ 500 യുഎസ് ഡോളറും സ്വർണമോതിരവും എടിഎം കാർഡും തട്ടിയെടുത്തു. മുറി പുറത്തു നിന്നു പൂട്ടി പുറത്തു പോയ ഇരുവരും ചേർന്ന് 10,000 രൂപ വീതം 4 തവണകളായി 40,000 രൂപ കൂടി പിൻവലിച്ചു. മൊത്തം 3,10,290 രൂപയുടെ മുതലാണ് കവർച്ച ചെയ്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു.
ഹോട്ടല്‍ ജീവനക്കാർ വിളിച്ചു പറഞ്ഞതിനെ തുടർന്നാണ് പിന്നീട് പൊലീസ് എത്തുന്നത്. സെൻട്രല്‍ പൊലീസിന്റെ പരിശോധനയില്‍ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ആദർശ് മരടിലുള്ള ലോഡ്ജിലുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് അവിടെ എത്തിയെങ്കിലും കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ഇയാള്‍ രക്ഷപെട്ടു. ഒരു കിലോമീറ്ററോളം ഇയാളെ പിന്തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആകാശും കുമ്ബളങ്ങിയില്‍ വച്ച് പിടിയിലായി.
പള്ളുരുത്തിയില്‍ പൊലീസ് ജീപ്പ് ആക്രമിച്ചതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ ആദർശ്. ആകാശിനെതിരെ അടിപിടി, പിടിച്ചുപറി ഉള്‍പ്പെടെ പന്ത്രണ്ടോളം കേസുകളുണ്ട്. യുഎസ് പൗരനില്‍ നിന്ന് തട്ടിയെടുത്ത പണവും സ്വർണ മോതിരവും പ്രതികളില്‍ നിന്നു കണ്ടെത്തി.