തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ പരാമർശത്തിനെതിരെ റാപ്പർ വേടൻ. വേടനെപ്പോലും എന്നു മന്ത്രി പറഞ്ഞത് അപമാനിക്കൽ തന്നെയാണ്. തനിക്ക് അവാർഡ് ലഭിച്ചത് കലയ്ക്ക് ലഭിച്ച അംഗീകാരമാണ്. അവാർഡ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായതുകൊണ്ടല്ലെന്നും റാപ്പർ വേടൻ പറഞ്ഞു.
കോഴിക്കോട് ന്യൂ സെൻട്രൽ മാർക്കറ്റ് ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം. ഈ സർക്കാരിന്റെ കാലത്ത് ഒരു പരാതിയും ഉയരാത്ത അഞ്ചാമത്തെ സിനിമാ അവാർഡാണ് പ്രഖ്യാപിച്ചത്. കയ്യടി മാത്രമേയുള്ളൂ. മമ്മൂക്കയ്ക്ക് കൊടുത്തപ്പോൾ കയ്യടി. ലോകം കണ്ട ഇതിഹാസ നായകൻ മോഹൻലാലിനെ സർക്കാർ സ്വീകരിച്ചു. അതിനും കയ്യടി. വേടനെപ്പോലും തങ്ങൾ സ്വീകരിച്ചു. മന്ത്രി സജി ചെറിയാൻ പ്രസംഗത്തിൽ പറഞ്ഞു.
പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോൾ 'വേടനെപ്പോലും' എന്ന തന്റെ വാക്കു വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. മലയാള സിനിമയിൽ ശ്രീകുമാരൻ തമ്പിയെപ്പോലെ ഒട്ടേറെ പ്രഗത്ഭരായ ഗാനരചയിതാക്കളുണ്ട്. ആ രംഗത്ത് വേടൻ അത്ര പ്രഗത്ഭനല്ല. അപ്പോഴും നല്ല കവിത എഴുതിയ വേടനെ ജൂറി സ്വീകരിക്കുകയാണ് ചെയ്തത്. അത് സ്വീകരിക്കാനുള്ള മനസ്സ് ഉണ്ടെന്നാണ് ഉദ്ദേശിച്ചതെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.
