തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരെ സിപിഎം സുപ്രീംകോടതിയിൽ ഹർജി നൽകി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഹർജി നൽകിയത്. എസ്‌ഐആർ റദ്ദാക്കണമെന്നാണ് ആവശ്യം. എസ്‌ഐആർ ഭരണഘടനാവിരുദ്ധമാണെന്നും സിപിഎം ഹർജിയിൽ ആരോപിക്കുന്നു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിലവിലെ എസ്‌ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകൻ ജി പ്രകാശാണ് സിപിഎമ്മിനായി ഹർജി സമർപ്പിച്ചത്. സിപിഐയും എസ്‌ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും മുസ്ലിം ലീഗും കോൺഗ്രസും സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ ഹർജികൾ ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ പരാമർശിക്കും. വേഗത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെടും. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ ഇടക്കാല സ്റ്റേ വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
