കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പിൽ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കസ്റ്റഡിയിലെടുത്ത സ്ഥലം ഉടമ ജോർജ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണെന്നും പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലിസ് പറഞ്ഞു.
രാവിലെ ഏഴ് മണിയോടെയാണ് ചാക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതായി സ്്‌റ്റേഷനിൽ വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയപ്പോൾ ശരീരത്തിന്റെ പകുതി ഭാഗം ചാക്കിൽ പൊതിഞ്ഞ നിലയിൽ സത്രീയുടെ മൃതദേഹവും അതിന് അടുത്ത് മതിലിനോട് ചാരിക്കിടക്കുന്ന നിലയിൽ ജോർജിനെയും കണ്ടെത്തുകയായിരുന്നു. ജോർജിനെയും കൊണ്ട് വീട് പരിശോധിച്ചപ്പോൾ വീടിനകത്ത് രക്തക്കറയും, കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തിലെ പരിക്കും കണ്ടപ്പോൾ കൊലപാതകമാണെന്ന് ബോധ്യമായെന്നും പൊലീസ് പറഞ്ഞു
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയായ സ്ത്രീയാണെന്ന് ജോർജ് പറഞ്ഞതായും പൊലീസ് പറഞ്ഞു. സൗത്ത് റെയിൽവേ സ്റ്റേഷന്റെ ഭാഗത്തുനിന്നുമാണ് ഇയാൾ ലൈംഗിക തൊഴിലാളിയെ കൂട്ടി വീട്ടിൽ എത്തിയത്. വീട്ടിലെത്തിയ ശേഷം പണത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും കൈയിൽ കിട്ടിയ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം പുറത്തറിയാതിരിക്കാൻ വേണ്ടി മൃതദേഹം ചാക്കിലാക്കി റോഡിൽ കൊണ്ടിടാനായിരുന്നു ജോർജ് പ്ലാൻ ചെയ്തത്. കയർ കെട്ടി മൃതദേഹം വലിച്ചുകൊണ്ടുപോകുന്നതിനിടെ മദ്യലഹരിയിലായ ജോർജ് കുഴഞ്ഞുവീഴുകയായിരുന്നു. രാവിലെ ഹരിതകർമ സേനക്കാർ എത്തിയപ്പോൾ മൃതദേഹത്തിന് സമീപം മതിലിൽ ചാരി ഉറങ്ങുന്ന നിലയിൽ ജോർജിനെ കണ്ടെത്തുകയുമായിരുന്നു. മരിച്ച സ്ത്രീ ആരാണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെ ആറ് മണിയോടെ കോന്തുരുത്തി പള്ളിക്ക് സമീപം ജോർജിന്റെ വീട്ടുവഴിയിലാണ് ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സൗത്ത് ഹരിതകർമ സേനാംഗങ്ങൾ രാവിലെ മാലിന്യം ശേഖരിക്കാനെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 'ജോർജ് കുറേകാലമായി ഇവിടെ താമസിക്കുന്നുണ്ട്. ഭാര്യ മകളുടെ വീട്ടിൽ പോയതായിരുന്നു. മകൻ യുകെയിലാണ്. 'നാട്ടുകാരിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു.
'ജോർജിന്റെ വീട്ടിൽനിന്ന് ശബ്ദം കേട്ടിരുന്നു. പൂച്ചയുടെ ശബ്ദമാണെന്നാണ് കരുതിയത്. അതിനാൽ പുറത്തിറങ്ങിയില്ല''ജോർജിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന അതിഥി തൊഴിലാളി മാധ്യമങ്ങളോട് പറഞ്ഞു.
പ്രായമായ ആളുകളെ പരിചരിക്കുന്ന ജോലിയാണ് ജോർജിന്. ഇന്നലെ ജോർജ് മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹത്തിന് അരികിൽ ജോർജ് ഉറങ്ങുകയായിരുന്നു എന്നാണ് ഹരിതകർമ സേനാംഗങ്ങൾ പൊലീസിനു മൊഴി നൽകിയത്. എന്താണ് സംഭവിച്ചതെന്നു അവർ ചോദിച്ചപ്പോൾ അറിയില്ല എന്നായിരുന്നു മറുപടി. ജോർജ് പലരോടും ചാക്ക് അന്വേഷിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.
'ഹരിതകർമസേനാംഗങ്ങൾ അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയപ്പോൾ മൃതദേഹം ചാക്കു കൊണ്ട് മൂടിയ നിലയിലായിരുന്നു. മൃതദേഹം നഗ്‌നമായിരുന്നു. അടുത്ത് ജോർജ് ഇരിക്കുന്നുണ്ടായിരുന്നു. ഗേറ്റ് അടച്ചശേഷം പൊലീസിനെ അറിയിച്ചു. ജോർജ് മദ്യപിച്ചിട്ടുണ്ടായിരുന്നു. മരിച്ചയാൾ ഈ പ്രദേശവാസിയല്ല. ''കൗൺസിലർ പറഞ്ഞു
