തിരുവനന്തപുരം: ശബരിമല സീസൺ ഇത്രമാത്രം കുഴപ്പത്തിലാക്കിയ സർക്കാർ കേരളത്തിലുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഡി സതീശൻ. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെങ്കിൽ യുഡിഎഫിന്റെ പ്രതിനിധി സംഘം ശബരിമല സന്ദർശിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് നേതാക്കൾക്കൊപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ശബരിമലയിൽ ഇപ്പോഴത്തെ അവസ്ഥ ഭയാനകമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ പറയുന്നത്. യുഡിഎഫിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പമ്പയിൽ പോയിരുന്നിട്ടാണ് അവിടെ എല്ലാത്തിന്റെയും ഏകോപനം നടത്തിയത്. ഈ സർക്കാർ ഒരു ചുക്കും നടത്തിയില്ല. ആഗോള അയ്യപ്പ സംഗമം നടത്തിയ ആളുകൾ ഇത്തവണത്തെ സീസൺ കുടി വികലമാക്കിയെന്നും സതീശൻ പറഞ്ഞു. പത്തും പതിനഞ്ചും മണിക്കൂർ നീണ്ട ക്യൂ നിയന്ത്രിക്കാൻ സംവിധാനമോ, ഭക്തർക്ക് കുടിവെളളം പോലും നൽകിയിരുന്നിലലെന്നും ടോയ്‌ലറ്റിൽ പോലും വെള്ളം ഇല്ലായിരുന്നെന്നും സതീശൻ പറഞ്ഞു. വൃത്തിഹീനമായ ടോയ്‌ലറ്റുകൾ, മലിനമായ പമ്പ ഇതൊക്കെയാണ് നിലവിലെ അവസ്ഥ. മുന്നൊരുക്കങ്ങൾ ചെയ്യേണ്ടത് ചെയ്യേണ്ടത് ഒരാഴ്ച മുൻപാണോയെന്നും സതീശൻ ചോദിച്ചു. ഇത്തവണത്തെ ശബരിമല സീസൺ മനഃപൂർവം സർക്കാർ കുഴപ്പത്തിലാക്കിയതാണെന്നും സതീശൻ പറഞ്ഞു.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ ഫണ്ട് നൽകാതെ മുഴുവൻ തകരാറിലാക്കിയെന്നും സതീശൻ പറഞ്ഞു. മാലിന്യനിർമാർജനത്തിൽ പരാജയപ്പെട്ടതുകൊണ്ടാണ് കേരളത്തിൽ തെരുവുനായ ശല്യം വൻതോതിൽ വർധിച്ചത്. മൂന്നരലക്ഷം മലയാളികളെ പട്ടികടിച്ചിട്ടും സർക്കാർ ഒന്നും ചെയ്തില്ല. ഇവിടെക്ക് ടൂറിസ്റ്റുകൾ വരുമോ?. സർക്കാർ ഒന്നും ചെയ്യുന്നില്ല. ഒരുമഴ പെയ്താൽ എല്ലാ നഗരങ്ങളിലും വെള്ളക്കെട്ടാണ്. ഇതിനായി ഒരു പദ്ധതിയുമില്ല. യുഡിഎഫിന് കൃത്യമായ പരിപാടികളും പദ്ധതികളുമുണ്ട്. അത് ജനത്തിന് മുന്നിൽ അവതരിപ്പിക്കും. ജനങ്ങൾ വെറുക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അതിനെതിരായ കുറ്റപത്രം ഈ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ മുക്കിലും മൂലയിലും വിശദമായി അവതരിപ്പിക്കുകയും ജനങ്ങൾ ഈ സർക്കാരിനെ വിചാരണ ചെയ്യുകയും ചെയ്യും. അന്തിമ വിചാരണയ്ക്ക് മുൻപായി നടക്കുന്ന വിചാരണയാണ് ഈ തെരഞ്ഞെടുപ്പിൽ നടക്കുന്നതെന്നും സതീശൻ പറഞ്ഞു.
