കോട്ടയം ജില്ലാ പഞ്ചായത്തിലെ കോൺഗ്രസ് സീറ്റ് വിഭജനം; ചാണ്ടി ഉമ്മനെതിരേ രൂക്ഷവിമർശനവുമായി സിറ്റിങ് അംഗം

 കോട്ടയം: കോൺഗ്രസിന്റെ ജില്ലാ പഞ്ചായത്ത് സീറ്റ് നിർണയത്തിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനെതിരേ രൂക്ഷവിമർശനം നടത്തി സിറ്റിങ് അംഗം റെജി എം.ഫിലിപ്പോസ്. ഫെയ്സ്ബുക്കിലെ അദ്ദേഹത്തിന്റെ വിശദമായ കുറിപ്പിൽ ചാണ്ടി ഉമ്മൻ തന്നെ പുറംകാലുകൊണ്ട് തൊഴിച്ചെറിഞ്ഞുവെന്നും പക്ഷേ ഇനിയും പ്രസ്ഥാനത്തിനുവേണ്ടി തുടരുമെന്നും അറിയിച്ചു.


ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന റെജി നിലവിലെ ജില്ലാ പഞ്ചായത്തിൽ അയർക്കുന്നം ഡിവിഷൻ അംഗമാണ്. ഐ ഗ്രൂപ്പിലായിരിക്കുമ്പോഴും ഉമ്മൻചാണ്ടിയുമായി അദ്ദേഹം അടുപ്പം പുലർത്തിയിരുന്നു. തനിക്ക് സീറ്റ് നൽകിയത് ഉമ്മൻചാണ്ടിയാണെന്ന് നന്ദിയോടെ സ്മരിക്കുന്ന റെജി, ചാണ്ടിഉമ്മൻ തന്നോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതായും പറയുന്നു.


റെജിയുടെ വിമർശനത്തോടെ കോൺഗ്രസിന്റെ സീറ്റ് വിഭജനം അണികൾക്കിടയിൽ ചർച്ചയായി. മുൻ ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പ് ഒഴികെയുള്ള സിറ്റിങ് അംഗങ്ങൾക്കെല്ലാം സീറ്റ് നിഷേധിച്ചിരുന്നു. സുധാകുര്യൻ, രാധാ വി.നായർ തുടങ്ങിയ മുതിർന്ന നേതാക്കളും മാറ്റിയവരിലുണ്ട്. 23 അംഗ ജില്ലാ പഞ്ചായത്തിൽ 14 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുക. 12 ഇടത്ത് ധാരണയായെന്നാണ് കോൺഗ്രസ് ഔദ്യോഗികമായി വിശദീകരിക്കുന്നത്. 


എട്ട് സീറ്റുകൾ കേരള കോൺഗ്രസിനാണ്. ഇതിൽ ഏഴിടത്ത് ധാരണയായെന്ന് പാർട്ടി വിശദമാക്കുന്നു. വെള്ളൂർ, തലയാഴം സീറ്റുകളിൽ വ്യക്തത വരാനുണ്ട്. വെള്ളൂർ കോൺഗ്രസ് എടുത്ത് തലയാഴം തരണമെന്നാണ് കേരള കോൺഗ്രസ് ആവശ്യം. അതിൽ തീരുമാനം വരണം. അതേപോലെ ലീഗിന് ഏത് സീറ്റ് കൊടുക്കണം എന്നതും വ്യക്തമാകണം. പുതിയ മണ്ഡലമായ തലനാട് ലീഗിന് കൊടുക്കുമോ അതോ മുന്നണിയുടെ പൊതുസ്വതന്ത്രൻ വരുമോ എന്നതിലാണ് ആകാംക്ഷ. ഡിസിസിയിൽ മുന്നണി ചർച്ച തുടരുകയാണ്. 

Previous Post Next Post