ശബരിമല സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിന്റെ കുരുക്ക് മുറുകുന്നു: പൂജാ ബുക്കിംഗില്‍ പ്രത്യേക പരിഗണന, പോറ്റിക്ക് സര്‍വ്വ സ്വാതന്ത്രമെന്ന് ജീവനക്കാരുടെ മൊഴി

ശബരിമല സ്വർണക്കൊള്ളയില്‍ ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സർവ സ്വാതന്ത്ര്യവുവും നല്‍കിയിരുന്നെന്ന് ജീവനക്കാരുടെ മൊഴി

പോറ്റിയുടെ ബന്ധുക്കളും അതിഥികളും ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്‍റിന്‍റെ മുറിയാണ്. പൂജാ ബുക്കിംഗിലും പ്രത്യേക പരിഗണന. ശാസ്ത്രീയ പരിശോധനക്കായി സന്നിധാനത്തെ സ്വർണപ്പാളികളുടെ സാമ്ബിള്‍ ഇന്ന് ശേഖരിക്കും.

അതേ സമയം, ശബരിമല സ്വർണക്കൊളളയില്‍ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഫ്‌ഐആർ,അനുബന്ധ മൊഴികള്‍ തുടങ്ങിയ രേഖകളുടെ പകർപ്പാണ് തേടിയിരിക്കുന്നത്. ഈ ആവശ്യമുന്നയിച്ച്‌ റാന്നി കോടതിയില്‍ നല്‍കിയ അപേക്ഷ തളളിയതോടെയാണ് കേന്ദ്ര ഏജൻസി ഹൈക്കോടതിയില്‍ എത്തിയത്. ശബരിമല സ്വർണക്കൊളളയില്‍ കളളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും വേണമെന്നുമാണ് ആവശ്യം.

അതിനിടെ, ശബരിമലയില്‍ അയ്യനെ കണ്‍കുളിർക്കെ കാണാൻ മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ തന്നെ ഭക്തരുടെ നീണ്ട നിര. ഇന്നലെ നട തുറന്ന് രണ്ട് മണിക്കൂറിനുള്ളില്‍ നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടുകള്‍ നിറഞ്ഞു. സന്നിധാനത്ത് നല്ല തിരക്കാണ് ഇന്നും. ഇന്ന് വൃശ്ചികപുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് നട തുറന്നത്. സന്നിധാനത്തേയ്ക്കുള്ള കാനന പാതകള്‍ ഇന്നു തുറക്കും. എരുമേലിയില്‍ നിന്ന് അഴുത, കരിമല വഴിയും വണ്ടിപ്പെരിയാർ സത്രത്തില്‍ നിന്ന് പുല്ലുമേട് വഴിയുമുള്ള പാതകളാണ് തീർഥാടകർക്കായി ഇന്നു തുറക്കുക. പുല്ലുമേട് വഴി രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് തീർഥാടകരെ കടത്തിവിടുന്നത്.
Previous Post Next Post