എസ്‌ഐആറിനെതിരായ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും; വിശദമായ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ്


 ന്യൂഡൽഹി: കേരളത്തിലെ  എസ്‌ഐആർ  നടപടികൾക്കെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ഹർജികളിൽ വിശദമായ വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അറിയിച്ചു. മുസ്ലിം ലീഗ് നേതാവു കൂടിയായ അഭിഭാഷകൻ ഹാരിസ് ബീരാൻ ഹർജി ചീഫ് ജസ്റ്റിസിനു മുമ്പാകെ മെൻഷൻ ചെയ്യുകയായിരുന്നു.


കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പു നടക്കുകയാണെന്നും, ഇതോടൊപ്പം എസ്‌ഐആർ നടത്തുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും ഹാരിസ് ബീരാൻ കോടതിയെ അറിയിച്ചു. ജോലി സമ്മർദ്ദത്തെത്തുടർന്ന് ബിഎൽഎമാർ ജീവനൊക്കിയ സംഭവവും കോടതിയിൽ പരാമർശിച്ചു. അതിനാൽ നാളെത്തന്നെ ഹർജി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.


എന്നാൽ എസ്‌ഐആറിനെതിരായ ഹർജികളിൽ വിശദമായ വാദം കേൾക്കാമെന്നും, എല്ലാ ഹർജികളും വെള്ളിയാഴ്ച പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. എസ്‌ഐആറിനെതിരെ കേരള സർക്കാർ, രാഷ്ട്രീയ പാർട്ടികളായ മുസ്ലിം ലീഗ്, കോൺഗ്രസ്, സിപിഎം എന്നിവയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്. സിപിഐയും ഹർജി നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്‌ഐആർ നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്യണമെന്ന് മുസ്ലിം ലീഗും സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ എസ്‌ഐആറിനെതിരായ ഹർജികൾ ഏതു ബെഞ്ചാകും പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടില്ല. ബിഹാറിലെ എസ്‌ഐആറിനെതിരായ ഹർജികൾ ഇപ്പോഴും ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ പരിഗണനയിലാണ്.

Previous Post Next Post