കേരളത്തിലെ എസ്‌ഐആറിന് സ്റ്റേ ഇല്ല; തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം നൽകണം; ഹർജികൾ ഡിസംബർ 2 ലേക്ക് മാറ്റി

 

ന്യൂഡൽഹി: കേരളത്തിലെ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണ ( എസ്‌ഐആർ ) നടപടികൾ തടയാതെ സുപ്രീംകോടതി. കേരളത്തിലെ എസ്‌ഐആർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഡിസംബർ രണ്ടിന് ( ചൊവ്വാഴ്ച ) പരിഗണിക്കാനായി മാറ്റി. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം നൽകി.


കേരളത്തിലെ സാഹചര്യങ്ങൾ സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിസംബർ ഒന്നിനകം വിശദമായ റിപ്പോർട്ട് നൽകാനും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്‌ഐആർ നടപ്പാക്കുന്നതിൽ എന്തെങ്കിലും പ്രശ്‌നം നേരിടുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.


ജില്ലാ കലക്ടർമാർ അടക്കം എസ്‌ഐആർ നടപടികളുമായി സഹകരിച്ചു മുന്നോട്ടു പോകുന്നുണ്ട്. തെരഞ്ഞെടുപ്പും എസ്‌ഐആറും ഒപ്പം വന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് അറിയിക്കേണ്ടത്. സംസ്ഥാന സർക്കാരിന് ഇതിൽ വാദം ഉന്നയിക്കാൻ അവകാശമില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിപ്രായപ്പെട്ടു. എന്നാൽ കമ്മീഷൻ ഉന്നയിക്കുന്ന സാഹചര്യമല്ല കേരളത്തിലേതെന്ന് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.


തുടർന്നാണ് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളോട് കോടതി നിർദേശിച്ചത്. ഡിസംബർ 9 ന് വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചപ്പോൾ, ഡിസംബർ നാലിന് നടപടികൾ അവസാനിക്കുന്നതിനാൽ അടിയന്തരമായി പരിഗണിക്കണമെന്ന് കേരളത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്നാണ് ഡിസംബർ 2 ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.

Previous Post Next Post