തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ 'ഐപിഎസ്' വെട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ. ഐപിഎസ് എന്നു വേണ്ടെന്നും റിട്ടയേർഡ് എന്നു ചേർക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രീലേഖയോട് ആവശ്യപ്പെട്ടത്. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ടി എസ് രശ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സർവീസിൽനിന്നു വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് രശ്മി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കുറേ സ്ഥലങ്ങളിലെ പ്രചാരണ പോസ്റ്ററുകളിൽ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് തെരഞ്ഞെടുപ്പ് കമ്മിഷൻ മായ്ച്ചു. ബാക്കിയിടങ്ങളിൽ ബിജെപി പ്രവർത്തകർ റിട്ടയേഡ് എന്നു തിരുത്തിയിട്ടുണ്ട്.
കോർപ്പറേഷനിലേക്ക് ശാസ്തമംഗലം വാർഡിൽ നിന്നാണ് ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. ശ്രീലേഖയുടെ പോസ്റ്ററുകളിലും ഫ്ളക്സുകളിലും ഐപിഎസ് എന്നും ചുവരെഴുത്തിൽ ഐപിഎസ് (റിട്ട) എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും എല്ലാവർക്കും തന്നെ അറിയാമെന്ന് ശ്രീലേഖ പറഞ്ഞു.
