ദ്വാരപാലകശിൽപം സംസ്ഥാനത്തെ ഏത് കോടീശ്വരനാണ് വിറ്റത്?, ദേവസ്വം മന്ത്രി ഇന്നുതന്നെ രാജിവയ്ക്കണം; നിയമസഭയിൽപ്രതിപക്ഷ ബഹളം

 

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങിയതോടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ദേവസ്വം മന്ത്രി വിഎൻ വാസവൻ രാജിവെക്കാതെ സമ്മേളനവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം നിലപാട് എടുക്കുകയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നാളെയെങ്കിലും സഭാ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു.


ഉണ്ണികൃഷ്ൺ പോറ്റിയുമായി ചേർന്ന് ദേവസ്വം ബോർഡ് ശബരിമലയെ മാത്രമല്ല ലക്ഷക്കണക്കിന് വിശ്വാസികളെ കൂടി വഞ്ചിച്ചിരിക്കകയാണെന്ന് സഭ ബഹിഷ്‌കരിച്ച ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല ദ്വാരപാലകശിൽപം സംസ്ഥാനത്തെ ഏത് കോടീശ്വരനാണ് വിറ്റതെന്ന് സർക്കാർ പറയണം. കളവ് നടന്ന കാര്യം അറിഞ്ഞിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇക്കാര്യം മറച്ചുവച്ചു. അതേ സർക്കാർ തന്നെ 2025ൽ വീണ്ടും ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും വിളിച്ചുവരുത്തിയിരിക്കുകയാണ്. ദേവസ്വം മന്ത്രി രാജിവച്ച്, ദേവസ്വം ബോർഡിനെ പുറത്താക്കണം. തീരുമാനം ഇന്നുണ്ടാകണമെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.


വളരെ ഗുരുതരമായ കളവും വില്പനയുമാണ് ശബരിമലയിൽ നടന്നതെന്നാണ് ഹൈക്കോടതി പറഞ്ഞത്. സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ ഹൈക്കോടതിയാണ് തെരഞ്ഞെടുത്തത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്നതിന് ഞങ്ങൾ എതിരല്ല. ഉണ്ണികൃഷ്ണൻ പോറ്റി ഇമെയിൽ അയച്ചത് ദേവസ്വം പ്രസിഡന്റായിരുന്ന എൻ വാസുവിനാണ് .വാസു സിപിഎമ്മിന്റെ സ്വന്തം ആളാണ്. ദ്വാരപാലകശില്പം കോടികൾക്ക് വിറ്റു.അത് എവിടെയാണ് വിറ്റതെന്ന് സിപിഎം വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാർ തങ്ങളെ സഭാ ചട്ടങ്ങൾ പഠിപ്പിക്കേണ്ടെന്നും സഭ മുഴുവൻ അടിച്ചു തകർത്ത മന്ത്രിമാർ അകത്ത് ഇരിക്കുകയാണെന്നും സതീശൻ പറഞ്ഞു.


ചോദ്യോത്തരവേള ആരംഭിച്ച് സ്പീക്കർ എ എൻ ഷംസീർ ചെയറിൽ എത്തിയ സമയത്ത് ശബരിമല സ്വർണപ്പാളി വിഷയം ഉന്നയിച്ച് പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. ഇതോടെ ചോദ്യോത്തരം റദ്ദ് ചെയ്ത് സഭ അൽപ്പസമയത്തേക്ക് നിർത്തിവെച്ചതായി സ്പീക്കർ അറിയിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭാ നടപടികൾ നിർത്തിവെയ്ക്കുന്നത്. 'സ്വർണ്ണം കട്ടത് ദേവസ്വം ബോർഡിന്റെ അറിവോടെ', 'കൊള്ള സംഘം അയ്യപ്പ വിഗ്രഹവും അടിച്ചു മാറ്റും' എന്നീ പ്ലക്കാർഡ് ഉയർത്തിയാണ് സഭയിൽ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചത്. സ്പീക്കറിന്റെ മുഖം മറച്ചും പ്രതിപക്ഷം പ്രതിഷേധിച്ചു.


ഹൈക്കോടതിയെ പോലും അംഗീകരിക്കാത്ത നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നതെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. ഏത് അന്വേഷണത്തെയും സർക്കാർ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ഉന്നത നീതിപീഠത്തിൽ പ്രതിപക്ഷത്തിന് വിശ്വാസം നഷ്ടപ്പെട്ടെന്ന് പാർലമെന്ററികാര്യ മന്ത്രി എംബി രാജേഷ് പറഞ്ഞു. രാഷ്ട്രീയ കളിയുമായി ഇങ്ങോട്ടു വരരുതെന്ന് ഇന്നലെയാണ് ഒരു കോൺഗ്രസ് അംഗത്തോട് സുപ്രീംകോടതി പറഞ്ഞത്. പ്രതിപക്ഷത്തിന് കോടതിയെയും ജനത്തെയും പേടിയാണെന്നും മന്ത്രി പറഞ്ഞു.


പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സബ്മിഷനുകൾ ഒഴിവാക്കി. നാല് ബില്ലുകൾ ചർച്ച കൂടാതെ പാസാക്കി. ധന വിനിയോഗ ബില്ലിന്റെ അവതരണവും ചർച്ച കൂടാതെ നടന്നു. നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. നാളെയെങ്കിലും പ്രതിപക്ഷം സഭയുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് സ്പീക്കർ ഡയസിൽ നിന്നും മടങ്ങിയത്.

Previous Post Next Post