തിരുവനനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടൽ. സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആൻഡ് വാർഡ് തടഞ്ഞതോടെയാണ് ഇരുവരും തമ്മിൽ ഉന്തും തള്ളും ഉണ്ടായത്. തുടർച്ചയായ മൂന്നാം ദിവസമാണ് ശബരിമല വിവാദത്തെ ചോല്ലി ചോദ്യോത്തരവേള തടസപ്പെടുന്നത്. ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡൻറും രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.
സിആർ മഹേഷ്, ഐസി ബാലകൃഷ്ൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വാച്ച് ആൻഡ് വാർഡുമാരെ തള്ളിമാറ്റിയത്. ഈ സമയം വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷ അംഗങ്ങൾ അടിക്കുകയാണെന്ന് വി ശിവൻകുട്ടി സ്പീക്കറോട് വിളിച്ചുപറയുകയും ചെയ്തു. ഒരു മണിക്കൂറോളം ചോദ്യോത്തരവേള നടത്തിക്കൊണ്ടുപോകാൻ സ്പീക്കർ ശ്രമിച്ചെങ്കിലും പ്രതിപക്ഷ ബഹളം തുടർന്നതോടെ സഭ താത്കാലികമായി നിർത്തിവച്ചതായി സ്പീക്കർ അറിയിച്ചു. വാച്ച് ആൻഡ് വാർഡിനെ കൂടാതെ ഭരണപക്ഷ അംഗങ്ങളും സ്പീക്കർക്ക് കവചമൊരുക്കിയതോടെ ഇരുപക്ഷവും നേർക്കുനേർ വരുന്ന സാഹചര്യവും ഉണ്ടായി.
പ്രതിപക്ഷ ബഹളത്തിനിടെ കോാൺഗ്രസ് അംഗം റോജി എം ജോണിനെ സഭയിൽ നിന്ന് പുറത്താക്കണമെന്ന് വി ശിവൻകുട്ടി പറഞ്ഞു. പ്രതിപക്ഷ അംഗങ്ങൾക്ക് ജനാധിപത്യപരമായി പ്രതിഷേധിക്കാമെന്നും ഇതല്ല പ്രതിഷേധരീതിയെന്നും സ്പീക്കർ പറഞ്ഞു. ബാനർ താഴ്ത്തി പിടിക്കണമെന്നും ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നത് ജനങ്ങളോടുള്ള അനാദരവാണെന്നും ഇതെല്ലാം സഭ കാണാൻ എത്തിയ കുട്ടികൾ കാണുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു.
