ആലപ്പുഴ: ചേർത്തല ഐഷ തിരോധാന കേസിലും പ്രതി സെബാസ്റ്റ്യനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ഇതോടെ മൂന്നു കൊലക്കേസുകളിൽ സെബാസ്റ്റ്യൻ പ്രതിയായി. സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഏറ്റുമാനൂർ ജൈനമ്മ തിരോധാന കേസും ബിന്ദു പത്മനാഭൻ തിരോധാനവും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഐഷയുടെ തിരോധാനം ചേർത്ത പൊലീസും അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെ, റിമാൻഡിലായിരുന്ന സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ ഐഷയേയും കൊലപ്പെടുത്തി എന്ന് സമ്മതിച്ചതായാണ് വിവരം.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഷയുടെ തിരോധാനക്കേസ് കൊലപാതകക്കേസാക്കി മാറ്റി, സെബാസ്റ്റ്യനെ പ്രതി ചേർത്ത് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്. ഈ കേസിൽ സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തും. തുടർന്നുള്ള ചോദ്യം ചെയ്യലിലേ ഐഷയെ എന്തിന്, എങ്ങനെ കൊലപ്പെടുത്തി എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് സൂചിപ്പിച്ചു.
2012 ലാണ് ചേർത്തല സ്വദേശിനി ഐഷയെ കാണാതാകുന്നത്. നേരത്തെ ബിന്ദുവിനെ കൊലപ്പെടുത്തിയതാണെന്ന് സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. ജൈനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ പുരയിടത്തിൽ നടത്തിയ പരിശോധനയിൽ ചില അസ്ഥികൂട അവശിഷ്ടങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇത് ആരുടേതാണെന്ന ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഈ റിപ്പോർട്ട് കേസിൽ നിർണായകമാണ്.
