ഒടുവിൽ മോദി മണിപ്പൂരിൽ; കലാപ ബാധിതരെ കണ്ടു

 

ഇംഫാൽ: കനത്ത സുരക്ഷയ്ക്ക് നടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി  മണിപ്പൂരിലെത്തി. ശക്തമായ മഴയെ തുടർന്ന് ഇംഫാലിൽ നിന്ന് റോഡ് മാർഗമാണ് പ്രധാനമന്ത്രി കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂരിലെത്തിയത്. ഇവിടെ 7300 കോടി രൂപയുടെ വികസനപദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കമിടും. വംശീയ കലാപം തുടങ്ങി രണ്ട് വർഷവും നാല് മാസവും പിന്നിടുമ്പോഴാണ് പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനം.


ചുരാചന്ദ്പൂരിലെത്തിയ മോദി കലാപത്തിന് ഇരയായവരെ സന്ദർശിച്ചു. അതിനുശേഷം ചുരാചന്ദ്പൂരിലെ പൊതുയോഗത്തെ മോദി അഭിസംബോധന ചെയ്യും. നേരത്തെ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന് അപ്പുറം പുതിയ പ്രഖ്യാപനം എന്തെങ്കിലും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുമോ എന്നാണ് കാത്തിരിക്കുന്നത്.



നേരത്തെ മിസോറാമിലെ പരിപാടിക്ക് ശേഷം ഇംഫാലിൽ എത്തിയ മോദി ഹെലികോപ്റ്റർ വഴി ചുരാചന്ദ് പൂരിലെത്താനായിരുന്നു പദ്ധതിയിട്ടത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇതിൽ മാറ്റം വരുത്തുകയായിരുന്നു. ഇംഫാൽ വിമാനത്താവളത്തിൽ ഗവർണർ അജയ് കുമാർ ഭല്ലയും ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയലും ചേർന്ന് മോദിയെ സ്വീകരിച്ചു.


മെയ്തി ഭൂരിപക്ഷ പ്രദേശമായ ഇംഫാലിൽ 1200 കോടയിയുടെ വികസന പദ്ധതികൾക്ക് മോദി തടുക്കമിടും. മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇംഫാലിലെ കാംഗ് ല ഫോർട്ടിലും, ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടിലുമായി നടക്കുന്ന പ്രധാനമന്ത്രിയുടെ റാലികളുടെ വേദികളിലും സമീപത്തും സംസ്ഥാന, കേന്ദ്ര സേനാംഗങ്ങളെ വൻതോതിൽ വിന്യസിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത ശക്തമായ മഴയാണ് തുടരുന്നത്. ഇതിന്റെ ഭാഗമായി പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.

Previous Post Next Post