തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരെ ബിജെപി വക്താവ് പ്രിന്റു മഹാദേവൻ വധഭീഷണിമുഴക്കിയ സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കർ എ എൻ ഷംസീർ തള്ളിയതിനെ തുടർന്ന് സഭയിൽ ബഹളം.
ചാനൽ ചർച്ചയ്ക്കിടെയായിരുന്നു പ്രിന്റുവിന്റെ വധഭീഷണി. എന്നാൽ പ്രാധാന്യമില്ലാത്ത വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചത്.
സ്പീക്കറുടെ പരാമർശത്തിനെതിരെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾ പിന്നീടു സഭ ബഹിഷ്‌കരിച്ചു. ബഹളത്തെ തുടർന്നു സഭ ഇന്നത്തേക്കു പിരിഞ്ഞു. സഭയിൽ ഉന്നയിക്കാൻ തക്ക പ്രാധാന്യമോ അടിയന്തരസ്വഭാവമോ ഇക്കാര്യത്തിൽ ഇല്ലെന്ന് സ്പീക്കർ പറഞ്ഞതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. സണ്ണി ജോസഫിന് വിഷയം സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കർ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ നെഞ്ചിലേക്കു വെടിയുണ്ട ഉതിർക്കുമെന്ന് ബിജെപി നേതാവ് ചാനൽ ചർച്ചയിൽ പറഞ്ഞ കേസ് നിസാരമാണെന്ന് സ്പീക്കർ പറഞ്ഞതിൽ ശക്തമായ പ്രതിഷേധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പരാമർശത്തിന് സർക്കാർ മറുപടി പറയണം. ബിജെപി നേതാവിനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് സതീശൻ പറഞ്ഞു. എന്നാൽ, ചാനൽ ചർച്ചയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതൊക്കെ സഭയിൽ പറയാൻ പറ്റുമോ എന്ന് സ്പീക്കർ ചോദിച്ചു. ഇതോടെ, പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചതോടെ സഭ ബഹളത്തിൽ മുങ്ങി.
26ന് നടന്ന ചാനൽ ചർച്ചയിൽ രാഹുൽ ഗാന്ധിക്കെതിരെ പരാമർശമുണ്ടായിട്ട് ഇത്രയും ദിവസം കേരളത്തിൽ ഒരു പ്രകടനം പോലും നടത്താത്ത കോൺഗ്രസ് സഭയിൽ വിഷയം ഉന്നയിക്കുന്നത് പ്രതിഷേധാർഹമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ബഹളത്തിനിടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി സഭ പിരിയുന്നതായി സ്പീക്കർ അറിയിച്ചു. ഒക്‌ടോബർ ആറിന് വീണ്ടും സഭ ചേരും. രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിജെപി നേതാവ് പ്രിന്റു മഹാദേവിനെതിരെ ഇന്നലെ പേരാമംഗലം പൊലീസ് കേസെടുത്തിരുന്നു.
