തിരുവനന്തപുരം: ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേഷിന് എകെജി സെന്ററിൽ സ്വീകരണം. സിപിഎം നേതാക്കളായ ഡോ. ടി എം തോമസ് ഐസക്, പി രാജീവ്, പുത്തലത്ത് ദിനേശൻ, ജോൺ ബ്രിട്ടാസ് എംപി, എം വി ജയരാജൻ, സി എൻ മോഹനൻ, കെ ജയചന്ദ്രൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്
പലസ്തീൻ ജനതയോടുള്ള പാർട്ടിയുടെ ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും പലസ്തീൻ അംബാസഡർ നന്ദി അറിയിച്ചു. സാമ്രാജ്യത്വ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളെയും അട്ടിമറിച്ചാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങൾ ഇസ്രയേൽ നിഷേധിച്ചുപോരുന്നത്. പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനൊപ്പം നിൽക്കുന്ന സിപിഎമ്മിന്റെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും നിലപാടിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി.
ഇന്നലെ പലസ്തീൻ അംബാസഡറുമായുള്ള കൂടിക്കാഴ്ചയിൽ പലസ്തീൻ ജനതയ്ക്ക് കേരളത്തിന്റെ ഐക്യദാർഢ്യം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. കേരളം എന്നും പലസ്തീൻ ജനതയ്‌ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പലസ്തീൻ അംബാസഡറോട് പറഞ്ഞു. എല്ലാ അന്താരാഷ്ട്ര കൺവൻഷനുകളും അട്ടിമറിച്ചാണ് യുഎസ് പിന്തുണയോടെ പലസ്തീന്റെ ജനാധിപത്യ അവകാശങ്ങൾ ഇസ്രയേൽ നിഷേധിച്ചുപോരുന്നത്. പലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനൊപ്പമാണ് കേരളം. യുഎൻ പ്രമേയത്തിനനുസൃതമായി കിഴക്കൻ ജറുസലേം തലസ്ഥാനമായ പലസ്തീൻ രാഷ്ട്രം സാധ്യമാക്കുകയും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യാൻ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും അടിയന്തരമായി പ്രവർത്തിക്കണം എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
