ഓണക്കാല മദ്യ വില്‍പന; മൂന്നിടത്ത് ആറു കോടിക്കു മുകളില്‍, മുന്നിൽ തിരൂരും കരുനാ​ഗപ്പള്ളിയും

 

തിരുവനന്തപുരം: ഓണം സീസണിലെ മദ്യ വില്‍പന ഇത്തവണയും റെക്കോര്‍ഡ് സൃഷ്ടിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് മലപ്പുറം തിരൂരില്‍. ഓഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ ആറ് വരെയുള്ള ദിവസങ്ങളിലെ ഔട്ട്‌ലറ്റ് തിരിച്ചുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പെരിന്തല്‍മണ്ണ വെയര്‍ ഹൗസിന് കീഴിലുള്ള തിരൂര്‍ ഔട്ട്‌ലറ്റില്‍ 12 പ്രവൃത്തിദിവസങ്ങളിലായി വിറ്റത് 6.41 കോടി രൂപയുടെ മദ്യമാണെന്നാണ് കണക്കുകള്‍ പറയുന്നത്.


ആഘോഷ കാലത്തെ മദ്യവില്‍പനയുടെ പേരില്‍ പലതവണ വാര്‍ത്തകളില്‍ ഇടം നേടിയ ചാലക്കുടി ഉള്‍പ്പെടെയുള്ള ഔട്ട്‌ലറ്റുകള്‍ ഇത്തവണ വില്‍പനയില്‍ താഴെയ്ക്ക് പോയി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയാണ് പട്ടികയില്‍ രണ്ടാമത്. 6.40 കോടി രൂപയാണ് കരുനാഗപ്പള്ളിയിലെ വില്‍പന. എടപ്പാള്‍ കുറ്റിപ്പാല (6.19), തിരുവനന്തപുരം പവര്‍ഹൗസ് (5.16), ചാലക്കുടി (5.10) എന്നിവയാണ് പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. മൂന്ന് ഔട്ട്‌ലറ്റുകളിലെ വില്‍പന ആറ് കോടിക്ക് മുകളില്‍ എത്തിയപ്പോള്‍ മൂന്ന് ഔട്ട്‌ലറ്റുകളില്‍ അഞ്ച് കോടിക്ക് മുകളിലായിരുന്നു വില്‍പന. 17 ഔട്ട്‌ലറ്റുകളില്‍ നാല് കോടിക്ക് മുകളില്‍ ആയിരുന്നു മദ്യ വില്‍പന. ആദ്യ 25 സ്ഥാനങ്ങളില്‍ ഇടം പിടിച്ച എല്ലാ ഔട്ട്‌ലറ്റുകളിലും നാല് കോടിയോളം അടുപ്പിച്ചാണ് മദ്യവില്‍പനയിലൂടെ നേടിയത്.


കാവാട് കൊല്ലം (5.02), ഇരിങ്ങാലക്കുട (4.94), ചങ്ങനാശ്ശേരി (4.72), വര്‍ക്കല (4.63), രാമനാട്ടുകര (4.61), ചേര്‍ത്തല കോടതി ജംഗ്ഷന്‍(4.60), പയ്യന്നൂര്‍ (4.51), പെരിന്തല്‍മണ്ണ(4.46), കുണ്ടറ(4.38), പേരാമ്പ്ര (4.34), പൊക്ലായി (4.31), മഞ്ചേരി (4.30), കായംകുളം (4.30), മഞ്ഞപ്ര (4.19), ബിനാച്ചി (4.17), വടക്കാഞ്ചേരി(4.13), തണ്ണീര്‍പ്പന്തല്‍(4.11), വളവനാട് (4.00), കണ്ണൂര്‍ പാറക്കണ്ടി(3.99), നോര്‍ത്ത് പറവൂര്‍ (3.93) എന്നിങ്ങനെയാണ് കണക്കുകള്‍.


970.74 കോടി രൂപയുടെ മദ്യമാണ് ഓണത്തിന് ബെവ്കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ നിന്ന് 9.34% വളര്‍ച്ചയാണ് ഈ വര്‍ഷമുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 842.07 കോടി രൂപയുടെ മദ്യമായിരുന്നു ബെവ്കോ വിറ്റത്. ഇത്തവണ ഉത്രാടം ദിനത്തിലാണ് സീസണിലെ ഏറ്റവും വലിയ മദ്യ വില്‍പ്പന നടന്നത്. 137.64 കോടി രൂപയാണ് ഉത്രാട ദിനത്തിലെ ബെവ്‌കോയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം 126.01 കോടി രൂപയായിരുന്നു ഇത്. മുന്‍വര്‍ഷത്തേക്കാള്‍ 9.23 ശതമാനം വര്‍ധനയാണ് ഇത്തവണ നേടിയത്. തിരുവോണം ദിനത്തില്‍ ബെവ്‌കോ ഔട്ട്ലറ്റുകള്‍ തുറന്നിരുന്നില്ല. അവിട്ടം ദിനത്തില്‍ 94.36 കോടി രൂപയുടെ മദ്യവും വില്‍പന നടത്തി. 2024 ല്‍ 65.25 കോടി രൂപയായിരുന്നു അവിട്ടം ദിനത്തിലെ വില്‍പന.

Previous Post Next Post